ഇസ്താംബുൾ-കിഴക്കൻ തുർക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 22 ആയി. 1,243 പേർക്ക് പരിക്കേറ്റു. റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി അനുഭവപ്പെട്ടത്. വൻ പ്രകമ്പനത്തെ തുടർന്ന് ഭയവിഹ്വലരായ ജനം വീടുവിട്ടോടി. കിഴക്കൻ പ്രവിശ്യയിലെ എലാസിഗിലെ സിവ് റൈസിലാണ് ഭൂചലനമുണ്ടായത്. ജനങ്ങൾക്കൊപ്പമാണെന്നും ആരും ഭയവിഹ്വലരാകരുതെന്നും പ്രസിഡന്റ് റജബ് തയ്യബ് ഉർദുഗാൻ ട്വീറ്റ് ചെയ്തു. തലസ്ഥാനമായ അങ്കാറയിൽനിന്ന് 550 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായ പ്രദേശം. മണിക്കൂറുകൾ പിന്നിട്ടിട്ടും അവശിഷ്ടങ്ങൾക്കടിയിൽനിന്നുള്ളവരെ പുറത്തെടുക്കാനായിട്ടില്ല. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോർട്ട്.