Sorry, you need to enable JavaScript to visit this website.

സൗദിയിൽ 188 കോടിയുടെ കാർഷിക വായ്പകൾ നൽകി

റിയാദ് - കാർഷിക വികസന നിധി കഴിഞ്ഞ വർഷം കാർഷിക വായ്പകളായി നൽകിയത് 188 കോടി റിയാൽ.  കഴിഞ്ഞ വർഷം ആകെ 2200 കാർഷിക വായ്പകളാണ് നിധി അനുവദിച്ചത്. കാർഷിക വായ്പകളിൽ 80 ശതമാനം വർധനയുണ്ടായി. 2018 ൽ കാർഷിക വായ്പകളായി 104 കോടി റിയാലാണ് അനുവദിച്ചത്. 


രണ്ടു വർഷത്തിനിടെ കിട്ടാക്കടങ്ങൾ കുറക്കുന്നതിന് കാർഷിക വികസന നിധിക്ക് സാധിച്ചതായി ഫണ്ട് വക്താവ് മൂസ അൽഖഹ്താനി പറഞ്ഞു. വായ്പാ തിരിച്ചടവിന് ഇളവുകൾ നൽകിയതിലൂടെയും തിരിച്ചടവ് പുനഃക്രമീകരിച്ചതിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. 2017 ൽ കിട്ടാക്കടം 306 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷാവസാനത്തോടെ ഇത് 253 കോടി റിയാലായി കുറഞ്ഞു. എട്ടു മേഖലകളിലെ ചെറുകിട കർഷകർക്ക് വായ്പകൾ അനുവദിക്കുന്നതിന് നിധി മുൻഗണന നൽകുന്നു. ഈ വർഷം കാർഷിക വായ്പകൾക്ക് 300 കോടി റിയാൽ നീക്കിവെച്ചിട്ടുണ്ട്. പൗൾട്രി ഫാം പദ്ധതികൾ, മത്സ്യകൃഷി, വിദേശങ്ങളിലെ കാർഷിക പദ്ധതികൾ, കാർഷിക വിളകളുടെ വിപണനം അടക്കമുള്ള പദ്ധതികൾക്കെല്ലാം വായ്പകൾ അനുവദിക്കും. 


55 വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ശേഷം കാർഷിക വികസന നിധി ഇതുവരെ കർഷകർക്ക് 5100 കോടി റിയാൽ വായ്പകൾ നൽകിയിട്ടുണ്ട്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി വിദേശത്ത് കാർഷിക മേഖലയിൽ നിക്ഷേപം നടത്തുന്നതിന് വായ്പകൾ നൽകുന്നതിനുള്ള പദ്ധതി പ്രകാരം കഴിഞ്ഞ മാസം സൗദി കമ്പനിക്ക് 15.8 കോടി റിയാൽ വായ്പ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി കാർഷിക വികസന നിധി അനുവദിക്കുന്ന രണ്ടാമത്തെ വായ്പയാണിത്. 

Latest News