ന്യൂദൽഹി- കശ്മീരിൽ കേസുകളൊന്നും ചുമത്തപ്പെടാതെ തടവിൽ പാർപ്പിച്ച മുഴുവൻ നേതാക്കളെയും വിട്ടയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ വിദേശപ്രതിനിധി സംഘം നടത്തിയ സന്ദർശനം ഉപയോഗപ്രദമായിരുന്നുവെന്നും അമേരിക്കൻ പ്രതിനിധി വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് മുതൽ കശ്മീരിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന മുഴുവൻ നേതാക്കളെയും വിട്ടയക്കണമെന്നും ദക്ഷിണ-മധ്യ ഏഷ്യ കാര്യങ്ങൾക്കുള്ള പ്രിൻസിപ്പൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആലിസ് വെൽസ് ആവശ്യപ്പെട്ടു. അതേസമയം, കശ്മീരിൽ സർക്കാർ പടിപടിയായി കാര്യങ്ങളിൽ അയവുവരുത്തുന്നതിനെ അവർ പ്രശംസിച്ചു. അമേരിക്കയുടെതടക്കം വിദേശപ്രതിനിധികളെ കശ്മീരിലേക്ക് കൊണ്ടുപോയതിനെയും കാര്യങ്ങൾ മനസിലാക്കാൻ അനുവദിച്ചതും നല്ല കാര്യമാണ്. കശ്മരീലേക്ക് തങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്ക് കടന്നുപോകാൻ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു. പതിനഞ്ച് രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളെയാണ് ഈ മാസം ആദ്യം ഇന്ത്യ കശ്മീരിൽ കൊണ്ടുപോയത്. അതേസമയം, മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ കാണാൻ സംഘത്തെ അനുവദിച്ചിരുന്നില്ല. കശ്മീരിൽ രാഷ്ട്രീയ മേധാവിത്വമുള്ള പി.ഡി.പിയുടെയും നാഷണൽ കോൺഫറൻസിന്റെയും നേതാക്കളെല്ലാം നിലവിൽ തടവിലാണ്.
അതേസമയം, പൗരത്വഭേദഗതി ബില്ലിലും അമേരിക്ക നിലപാട് വ്യക്തമാക്കി. മുഴുവൻ പൗരൻമാർക്കും തുല്യപരിഗണന നൽകണമെന്നും നിയമത്തിന് കീഴിൽ എല്ലാവരും തുല്യരാണെന്നും അവർ വ്യക്തമാക്കി. നിയമപ്രകാരം തുല്യ പരിരക്ഷ എന്ന തത്വത്തിന്റെ പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നുവെന്നും അവർ പറഞ്ഞു.