ബുറൈദ - കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ചെന്നത് വ്യാജ വാർത്തയാണെന്ന് അൽഖസീം പോലീസ് അറിയിച്ചു.
ജനങ്ങൾക്കിടയിൽ ഭീതി പരത്താൻ ഉദ്ദേശിച്ച് വ്യാജ വാർത്ത നിർമിച്ച് പ്രചരിപ്പിച്ച രണ്ട് സ്വദേശികൾ അറസ്റ്റിലായി.
അൽഖസീം പ്രവിശ്യയിലെ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ചും ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തിയും ആഭരണങ്ങളും മൊബൈൽ ഫോണും തട്ടിയെടുത്തെന്നാണ് ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് പിടിച്ചുപറി സംഭവം വ്യാജമാണെന്നും കൃത്രിമമായി നിർമിച്ച ദൃശ്യം പ്രചരിപ്പിക്കുകയായിരുന്നു എന്നും മനസ്സിലായത്.
അന്വേഷണത്തിനൊടുവിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ പോലീസ് തിരിച്ചറിഞ്ഞത്. മുപ്പതും അമ്പതും വയസ്സ് വീതം പ്രായമുള്ള രണ്ടു സൗദി പൗരന്മാരാണ് വ്യാജ വാർത്ത റെക്കോർഡ് ചെയ്തും ദൃശ്യം നിർമിച്ചും പ്രചരിപ്പിച്ചതെന്ന് തെളിഞ്ഞു. ഇരുവർക്കുമെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അൽഖസീം പോലീസ് അറിയിച്ചു.