Sorry, you need to enable JavaScript to visit this website.

സാങ്കേതിക മുന്നേറ്റ വഴിയിൽ ആവേശമായി ഡിജിറ്റൽ സർവകലാശാല

ഡിജിറ്റൽ മേഖലയുടെ  സാധ്യതകൾ വേണ്ടവിധം ഉപയോഗപ്പെടുത്താൻ സാധിക്കാത്ത ജനതയാണ് കേരളത്തിലേത്. ഇതിന് പല കാരണങ്ങളുണ്ടാകാം.  പ്രധാന കാരണം  കംപ്യൂട്ടർ രംഗത്ത് മുന്നേറാൻ കേരളം വൈകിപ്പോയതാണെന്ന്   വേണം വിലയിരുത്താൻ. ഏതായാലും ഇപ്പോൾ കേരളം ഈ രംഗത്ത് മുന്നേറ്റത്തിന്റെ ആദ്യ ചുവടുകളിലാണ്. അവയിലൊന്നാണ് ഡിജിറ്റൽ സർവകലാശാല. ഗൂഗിൾ നൽകുന്ന വിവരങ്ങളിൽ കളിക്കാനല്ലാതെ മറ്റൊന്നുമറിയാത്തവരാണ് കേരളത്തിലെ ഡിജിറ്റൽ ലോകം.  ഇത്തരം പരിമിതികളെയെല്ലാം ശരിയാം വണ്ണം മറികടക്കുന്ന കാര്യത്തിൽ വരും  വർഷങ്ങളിലെങ്കിലും മുന്നോട്ട് പോകാൻ  സർവകലാശാല നൽകുന്ന വൈജ്ഞാനിക ഉണർവ് വഴിവെക്കും.  തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരളയെ (ഐ.ഐ.ഐ.ടി. എം.കെ) ഡിജിറ്റൽ സർവകലാശാലയായി ഉയർത്താൻ കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭയാണ്  തീരുമാനമെടുത്തത്.  ഇതിനു വേണ്ടി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും നിശ്ചയിച്ചു. 'ദി കേരള യൂനിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആന്റ് ടെക്‌നോളജി' എന്ന പേരിലായിരിക്കും പുതിയ സർവകലാശാല അറിയപ്പെടുക.


ഇൻഫർമേഷൻ ടെക്‌നോളജി വ്യവസായവും ഡിജിറ്റൽ സാങ്കേതിക വിദ്യയും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണ് ഡിജിറ്റൽ സർവകലാശാലയുടെ രൂപീകരണമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ഡിജിറ്റൽ ടെക്‌നോളജി എന്ന വിശാല മണ്ഡലത്തിൽ നൂതന ഗവേഷണവും സംരംഭകത്വവും വളർത്തുന്നതിനും വ്യവസായ വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചാണ് സർവകലാശാല രൂപീകരിക്കുന്നത്. ഗുണനിലവാരമുള്ള മാനവ ശക്തി വികസിപ്പിക്കാൻ ഇത് പ്രയോജനപ്പെടും.
ഡിജിറ്റൽ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിൻ, കോഗ്‌നിറ്റീവ് സയൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ഓഗ്‌മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകൾക്ക് ഡിജിറ്റൽ സർവകലാശാല ഊന്നൽ നൽകും. 


ഡിജിറ്റൽ മേഖലയിൽ ഉയർന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സർവകലാശാലക്കു കീഴിൽ അഞ്ച് സ്‌കൂളുകൾ സ്ഥാപിക്കും. സ്‌കൂൾ ഓഫ് കംപ്യൂട്ടിംഗ്, സ്‌കൂൾ ഓഫ് ഇലക്ട്രോണിക്‌സ് ഡിസൈൻ ആന്റ് ഓട്ടോമേഷൻ, സ്‌കൂൾ ഓഫ് ഇൻഫർമാറ്റിക്‌സ്, സ്‌കൂൾ ഓഫ് ഡിജിറ്റൽ ബയോ സയൻസ്, സ്‌കൂൾ ഓഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നിവയാണ് അഞ്ച് സ്‌കൂളുകൾ.

ഡിജിറ്റൽ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും നിർദിഷ്ട സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിൽ ഗവേഷണ കേന്ദ്രങ്ങളില്ലാത്ത കേരള സാങ്കേതിക സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് പുതിയ സർവകലാശാല മുതൽക്കൂട്ടായിരിക്കും.
വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ മികവ് പുലർത്തുന്നതിന് വ്യവസായങ്ങളുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കാനും അക്കാദമിക് രംഗത്ത് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കാനും പുതിയ സർവകലാശാല ലക്ഷ്യം വെക്കുന്നു.  
ഡിജിറ്റൽ സയൻസിലോ, കംപ്യൂട്ടർ സയൻസിലോ വൈദഗ്ധ്യവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്‌മെന്റ് ഭരണ തലങ്ങളിൽ അനുഭവ സമ്പത്തുള്ളയാളായിരിക്കും സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലെത്തുക. പി.വി.സി പദവി ഉണ്ടാകില്ല.

 

Latest News