കണ്ണൂർ - കണ്ണൂർ സിറ്റിയിലെ ലീഗ് പ്രവർത്തകൻ കട്ട റഊഫിനെ(32) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി പിടിയിലായി. തായത്തെരു സ്വദേശി സർഫ്രാസ് എന്ന എപ്പി (32)യാണ് പിടിയിലായത്. സിറ്റി സി.ഐ പി.ആർ.സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലായ് 29 ന് രാത്രിയാണ് റഊഫ് കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ നേതാവായ സിറ്റിയിലെ ഫാറൂഖിനെ ഹർത്താൽ ദിനത്തിൽ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു റഊഫ്. ഈ വിരോധമാണ് കൊലപാതകത്തിന് കാരണം. ഈ കേസിൽ 6 പ്രതികൾ നേരത്തെ പിടിയിലായിരുന്നു.
പോപ്പുലർ ഫ്രണ്ട് സിറ്റി യൂനിറ്റ് പ്രസിഡണ്ടായ സർഫ്രാസാണ് കൊലക്കാവശ്യമായ ആയുധങ്ങൾ ശേഖരിച്ചതും കൊലയാളികളെ ഏകോപിപ്പിച്ചതും. കൊലയ്ക്കു ശേഷം ബംഗളൂരുവിലേക്ക് മുങ്ങിയ പ്രതി അവിടെ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ കട്ട റഊഫിനെതിരെ നടന്ന വധശ്രമത്തിലും, തളാപ്പിലെ ബി.ജെ.പി പ്രവർത്തകൻ സുശീൽ കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.