Sorry, you need to enable JavaScript to visit this website.

പൊതുമര്യാദ ലംഘിച്ച 113 പേർ മക്ക പ്രവിശ്യയിൽ പിടിയിൽ

മക്ക - പൊതുമര്യാദകൾ ലംഘിച്ച കേസിൽ 113 പേരെ രണ്ടാഴ്ചക്കിടെ മക്ക പ്രവിശ്യയിൽനിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. 112 പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. വയോജനങ്ങൾക്കും വികലാംഗർക്കും നീക്കിവെച്ച സീറ്റുകളിൽ ഇരിക്കുക, അനുമതി കൂടാതെ വ്യക്തികളുടെ ഫോട്ടോകളെടുക്കുക അടക്കമുള്ള നിയമ ലംഘനങ്ങൾക്കാണ് ഇത്രയും പേരെ രണ്ടാഴ്ചക്കിടെ മക്കയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി പറഞ്ഞു. 
ജനവാസ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ സംഗീതം വെക്കുക, ബാങ്ക് വിളിക്കും ഇഖാമത്തിനുമിടെ സംഗീതം, വളർത്തു മൃഗങ്ങളുടെ മാലിന്യങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കുക, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ തുപ്പുക, മാലിന്യങ്ങൾ ഉപേക്ഷിക്കുക, വയോജനങ്ങൾക്കും വികലാംഗർക്കും നീക്കിവെച്ച സീറ്റുകൾ ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബാരിക്കേഡുകൾ മറികടക്കുക, അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുക, അശ്ലീല ഫോട്ടോകളും വാചകങ്ങളും വംശീയത ഇളക്കിവിടുന്ന ഫോട്ടോകളും വാചകങ്ങളും അടങ്ങിയ വസ്ത്രങ്ങൾ ധരിക്കുക, ഇത്തരം ഫോട്ടോകളും വാചകങ്ങളും വാഹനങ്ങളിൽ  പതിക്കുക, ഭിത്തികളിൽ എഴുതുക, ലൈസൻസില്ലാതെ പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിക്കുക, അനുവദനീയമല്ലാത്ത സ്ഥലത്ത് തീ കത്തിക്കുക, പൊതുസ്ഥലങ്ങളിൽ ക്യൂ മറികടക്കുക, ലേസർ പോലെ ശല്യമുണ്ടാക്കുന്ന ലൈറ്റുകൾ ഉപയോഗിക്കുക, സഭ്യതക്ക് നിരക്കാത്ത, ലജ്ജയുണ്ടാക്കുന്ന പെരുമാറ്റങ്ങൾ എന്നിവയെല്ലാം പൊതുമര്യാദ നിയമാവലി അനുസരിച്ച് ശിക്ഷ ലഭിക്കുന്ന നിയമ ലംഘനങ്ങളാണ്.  

Tags

Latest News