രാജീവ്ഗാന്ധി വധം; പ്രതികളുടെ മോചനത്തില്‍ തീരുമാനം ഉടന്‍ വേണം

ന്യൂദല്‍ഹി-രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ ജയില്‍മോചിതരാക്കുന്നതിനുള്ള നടപടികളുടെ തത്സ്ഥിതി അറിയിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രിംകോടതി. പതിനാല് ദിവസമാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്.പ്രതികളിലൊരാളായ പേരറിവാളന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. 

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിന് പിന്നിലെ വലിയ  ഗൂഡാലോചന അന്വേഷിക്കുന്നതില്‍ കാര്യമായ പുരോഗതിയില്ലാത്തതിന്  സുപ്രീം കോടതി സിബിഐയെ ശാസിച്ചു.ഈ കേസില്‍ എംഡിഎംഎ ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും സമര്‍പ്പിക്കപ്പെട്ട കഴിഞ്ഞ രണ്ട് റിപ്പോര്‍ട്ടുകളും ഒന്നുതന്നെയാണെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ രണ്ടംഗ ബെഞ്ച് കുറ്റപ്പെടുത്തി.
 

കുറ്റവാളികള്‍ക്ക് മാപ്പുനല്‍കുന്നതിനും ശിക്ഷ ഒഴിവാക്കുന്നതിനും ഗവര്‍ണര്‍ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.പ്രതികളെ മോചിപ്പിക്കുന്ന വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് നേരത്തെ സുപ്രിംകോടതി വിധിച്ചിരുന്നു. രാജീവ്ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബിന്റെ ഉറവിടം സംബന്ധിച്ച് സിബിഐ അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാണ് പേരറിവാളന്‍ ആവശ്യപ്പെട്ടത്.
 

Latest News