റിയാദ് - ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ പത്താം സ്ഥാനത്ത്. യു.എസ് ന്യൂസ് ആന്റ് വേൾഡ് റിപ്പോർട്ട് ആണ് ലോകത്തെ പത്താമത്തെ ശക്തിയായി സൗദി അറേബ്യയെ തെരഞ്ഞെടുത്തത്. മധ്യപൗരസ്ത്യദേശത്തെയും അറബ്, ഇസ്‌ലാമിക് ലോകത്തെയും ഏറ്റവും വലിയ ശക്തി സൗദി അറേബ്യയാണ്. ലോക വ്യാപാര സംഘടനയിലെ പ്രധാന അംഗവും പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ സ്ഥാപകാംഗവും മറ്റു ലോക സംഘടനകളിലെ അംഗവുമായ സൗദി അറേബ്യ ലോകത്തെ ഏറ്റവും വലിയ ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ കാനഡക്കും യു.എ.ഇക്കും തുർക്കിക്കും ഇന്ത്യക്കും സ്വിറ്റ്‌സർലാന്റിനും ഓസ്‌ട്രേലിയക്കും സ്വീഡനും സ്‌പെയിനിനും സിങ്കപ്പൂരിനും ഇറ്റലിക്കും ഖത്തറിനും മറ്റു നിരവധി രാജ്യങ്ങൾക്കും മുന്നിലാണ്.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുൻനിരകളിൽ. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള 20,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടിക യു.എസ് ന്യൂസ് ആന്റ് വേൾഡ് റിപ്പോർട്ട് തയാറാക്കിയത്. ഓരോ രാജ്യത്തിനും ആഗോള തലത്തിലുള്ള സ്വാധീനം, സൈനിക, രാഷ്ട്രീയ, സാമ്പത്തിക ശക്തി, ആഗോള തലത്തിൽ നൽകുന്ന സഹായങ്ങൾ എന്നിവ അടക്കമുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടിക യു.എസ് ന്യൂസ് ആന്റ് വേൾഡ് റിപ്പോർട്ട് തയാറാക്കിയത്.