പാലക്കാട്- പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മർക്കസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മുബാറക്ക് എന്ന വിദ്യാർഥിയെയാണ് മർദ്ദിച്ചത്. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള മുസ്ലിം പള്ളിക്ക് സമീപം വെച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ മുബാറക്ക് വള്ളുവനാട് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഒരു കൂട്ടം ആളുകൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മുബാറക്ക് പറഞ്ഞു. കോഴിക്കോട് മർക്കസിൽ പഠിക്കുന്ന മുബാറക്കിന്റെ വേഷം വെള്ളഷർട്ടും വെളളമുണ്ടും തൊപ്പിയുമായിരുന്നു വിജനമായ ആ പരിസരത്ത് കാവി മുണ്ടുടുത്ത് ടവൽ കൊണ്ട് മുഖം മറച്ച കുറച്ച് പേർ അവനോട് പൗരത്വ ബില്ലിനെ അനുകൂലിക്കുന്നു എന്നൊരു വീഡിയോ ചെയ്യാൻ ആവശ്യപെടുകയും അത് നിരസിച്ച അവനെ ആക്രമിക്കുകയും മുറിവേൽപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.