Sorry, you need to enable JavaScript to visit this website.

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ദ്രോഹിച്ചാൽ  കായികമായി നേരിടും- വ്യാപാരികൾ

കോഴിക്കോട് - പ്ലാസ്റ്റിക് കവർ നിരോധനത്തിന്റെ പേരിൽ ദ്രോഹിച്ചാൽ കായികമായി നേരിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ. മാറ്റിവെച്ച പ്ലാസ്റ്റിക് കവറുകൾ പോലും പിടിച്ചെടുത്ത് ഫൈൻ ഈടാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ദ്രോഹിക്കുന്ന നിലപാട് സ്വീകരിക്കുകയാണെങ്കിൽ പ്രതിരോധിക്കാതെ വഴിയില്ല. നേരത്തെ സെയിൽടാക്‌സ് അധികൃതർ കച്ചവടക്കാരെ മനപ്പൂർവ്വം ബുദ്ധിമുട്ടിച്ചപ്പോൾ ചെറുത്തുനിന്ന് വിജയിച്ചിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി കെ. സേതുമാധവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  
കടകളിൽ പ്രിന്റ് ചെയ്തു വെച്ച കവറുകൾ ഒഴിവാക്കാൻ പോലും ഉദ്യോഗസ്ഥർ സാവകാശം നൽകുന്നില്ല. 
പ്ലാസ്റ്റിക് അല്ലാത്ത കവറുകൾ പോലും പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്ന് പറഞ്ഞു പിടിച്ചെടുക്കുകയാണ്. ബദൽ മാർഗം ഒന്നും നിർദേശിക്കാതെയുള്ള നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും വ്യാപാരികളെ ദ്രോഹിക്കുന്നതിന് മത്സരിക്കുകയാണെന്നും വ്യാപാരികൾ പറഞ്ഞു.  
വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് നോർത്ത്- സൗത്ത് നിയോജക മണ്ഡലം സംയുക്ത സമ്മേളനത്തിന്റെ ഭാഗമായി വിളിച്ച വാർത്താ സമ്മേളനത്തിലാണ് അധികൃതർക്കെതിരെ ഏകോപന സമിതി നേതാക്കൾ ആഞ്ഞടിച്ചത്.


സമ്മേളനം നാളെ 4 മണിക്ക് മുതലക്കുളം മൈതാനിയിൽ നടക്കുമെന്ന്  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം  2.30 ന് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സിനിമാ നടൻ മാമുക്കോയ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സമിതി നേതാക്കളായ കെ. സേതുമാധവൻ, എ.വി.എം കബീർ, കെ. ഷാഹുൽ ഹമീദ്, കെ.പി അബ്ദുൽ റസാഖ്, കെ.പി മൊയ്തീൻ കോയ, എ.കെ മൻസൂർ, സുഷൻ പൊറ്റക്കാട് എന്നിവർ പങ്കെടുത്തു.

 

Latest News