Sorry, you need to enable JavaScript to visit this website.

രാജ്യത്ത് അസാധാരണ സഹചര്യം; കോൺഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേക്ക്

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കേന്ദ്ര സർക്കാറിനുമെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാൻ സി.പി.എം തീരുമാനമെന്ന് സൂചന. ബംഗാളിൽനിന്ന് കോൺഗ്രസ് പിന്തുണയോടെ യെച്ചൂരിയെ പാർലമെന്റിലേക്ക് മത്സരിപ്പിക്കാനാണ് നീക്കം. അടുത്തമാസം ബംഗാളിൽ രാജ്യസഭയിലേക്ക് അഞ്ചു സീറ്റുകളുടെ ഒഴിവുണ്ട്. ഇതിൽ നാലു സീറ്റുകളിൽ തൃണമൂൽ കോൺഗ്രസിന് വിജയിക്കാനാകും. ബാക്കിയുള്ള ഒരു സീറ്റിൽ യെച്ചൂരിയെ മത്സരിപ്പിക്കാനാണ് നീക്കം. 2005 മുതൽ 2017 വരെ യെച്ചൂരി രാജ്യസഭയിലുണ്ടായിരുന്നു. 2017-ൽ യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ ശ്രമിച്ചെങ്കിലും പാർട്ടി നയം അനുസരിച്ച് യെച്ചൂരി ഒഴിയുകയായിരുന്നു. എന്നാൽ രാജ്യത്ത് ഇപ്പോഴുള്ള പ്രത്യേക സഹചര്യം കണക്കിലെടുത്ത് യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാനാണ് പാർട്ടി തീരുമാനം. ഒരാളെ മൂന്നു ടേമിലേറെ നിയമനിർമാണ സഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനമാണ് തിരുത്താൻ പോകുന്നത്. രാജ്യത്ത് അസാധാരണ സഹചര്യമാണെന്നും അതിനാൽ അസാധാരണ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും സി.പി.എമ്മിന്റെ മുതിർന്ന നേതാവ് വാർത്ത ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു.
 

Latest News