Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് ഇടയലേഖനം; പല പള്ളികളിലും വായിച്ചില്ല

കൊച്ചി- കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന് ആവര്‍ത്തിച്ച് കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം. സിറോ മലബാര്‍ സഭയുടെ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ ഇടയലേഖനത്തിലാണ്  ആരോപണം.

വര്‍ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണെന്നും ഐ.എസ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നും  ഇടയലേഖനത്തില്‍ പറയുന്നു. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

അതേസമയം, ലൗ ജിഹാദ് പരാമര്‍ശമുള്ള ഇടയലേഖനത്തിനെതിരെ സിറോ മലബാര്‍ സഭയിലെ തന്നെ ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തി. എറണാകുളം-അങ്കമാലി അതിരൂപതയിലെ പല പള്ളികളിലും ഇടയലേഖനം വായിച്ചില്ല. സിനഡ് സര്‍ക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഖപത്രം 'സത്യദീപം' നേരത്തെ രംഗത്തെത്തിയിരുന്നു.

സഭാനിലപാട് മതസൗഹാര്‍ദം തകര്‍ക്കുമെന്നും ലൗ ജിഹാദ് സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതാണെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഹൈക്കോടതി ഇടപെട്ട് 2010ല്‍ നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് തെളിഞ്ഞതാണ്. കൂടാതെ 2014ല്‍ ഉത്തര്‍പ്രദേശ് കോടതിയും 2017ല്‍ സുപ്രീംകോടതിയും ഇക്കാര്യത്തില്‍ ഇടപെടുകയും എന്‍ഐഎ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മതപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങളും വിവാഹങ്ങളുമുള്ളതായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ പേരില്‍ മുസ്‌ലിം, ഹിന്ദു മതങ്ങളില്‍നിന്ന് ക്രിസ്തു മതത്തിലേക്ക് മതപരിവര്‍ത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന് സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

 

Latest News