Sorry, you need to enable JavaScript to visit this website.

പീഡനക്കേസ് ഇരയുടെ മാതാവിനെ അടിച്ചുകൊന്ന രണ്ട് പ്രതികള്‍ പിടിയില്‍

കാണ്‍പൂര്‍- പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിനെ അടിച്ചുകൊന്ന കേസില്‍, പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍  ജില്ലയിലാണ് സംഭവം. 2018 ല്‍ ബലാത്സംഗത്തിനിരയായ   പെണ്‍കുട്ടിയുടെ അമ്മയെയാണ് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഒരാഴ്ച മുമ്പ് മര്‍ദനമേറ്റ സ്ത്രീ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ മരിച്ചത്. മര്‍ദനമേറ്റ സഹോദരി ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പര്‍വേസ്, മുഹമ്മദ് ആബിദ് എന്നിവരെ ചെറിയ  ഏറ്റുമുട്ടലിനുശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.  രണ്ട് പ്രതികള്‍ക്കും കാലില്‍ വെടിയേറ്റു.
ചക്കേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ടാന്നറിയില്‍ വെച്ച് മകളെ പീഡിപ്പിച്ചതായി മഹഫൂസ് എന്നയാള്‍ക്കെതിരെ രണ്ടുവര്‍ഷംമുമ്പ്  സ്ത്രീ പരാതി നല്‍കിയിരുന്നു. ഐപിസി 354 വകുപ്പ് പ്രകാരം ഇയാളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.
രണ്ടാഴ്ച മുമ്പ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികള്‍ ജനുവരി ഒമ്പതിന് പരാതിപ്പെട്ട സ്ത്രീയേയും സഹോദരിയേയും ആക്രമിക്കുകയായിരുന്നു. മഹ്ഫൂസ്, ജമീക്ക്, പിന്റൂ, ബാബു, വകില്‍, ഫിറോസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നുവെന്ന് ചക്കേരി എസ്എച്ച്ഒ വീരേന്ദ്ര ബഹാദൂര്‍ പറഞ്ഞു. കല്ലും വടിയും ഉപയോഗിച്ചാണ് ഇരുവരേയും മര്‍ദിച്ചിരുന്നത്.
പുരുഷന്മാര്‍ വീട്ടില്‍ അതിക്രമിച്ച് കയറുന്നതും സ്ത്രീയെ കാല് കൊണ്ട് ചവിട്ടുന്നതും ഉള്‍പ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതികളും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ സംഘര്‍ഷത്തിലെത്തിയെന്നും പോലീസ് പറയുന്നു.
പീഡനക്കേസില്‍ മുഖ്യസാക്ഷികളാണ് സ്ത്രീയും സഹോദരിയും. സ്ത്രീയുടെ സഹോദരി ബി.ജെ.പി നേതാവാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയ പ്രതികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായി സ്ത്രീയുടെ ബന്ധുക്കള്‍ പറയുന്നു. നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ട രണ്ടുപേരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.  

 

Latest News