Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിക്കണം; രൂക്ഷ വിമര്‍ശവുമായി സി.പി.എം മുഖപത്രം

തിരുവനന്തപുരം-പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അടക്കം തുടര്‍ച്ചയായി വിമര്‍ശിച്ച് രംഗത്തെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം മുഖപത്രം ദേശാഭിമാനി.

പദവിയുടെ വലിപ്പം തിരിച്ചറിയാത്തവിധം രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നതെന്നും സര്‍ക്കാരുമായുണ്ടായ തെറ്റിദ്ധാരണ ഗവര്‍ണര്‍ വിവാദമാക്കുകയുമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സര്‍ക്കാരിന്റെ എല്ലാ തീരുമാനവും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ഗവര്‍ണര്‍ക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനേ കഴിയില്ല. രാഷ്ട്രീയക്കാരന്റെ കുപ്പായമഴിച്ചുവെച്ച് സ്വതന്ത്രമായ ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ടെന്നും ദേശാഭിമാനി പറയുന്നു.

രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയതാണെന്നും എഡിറ്റോറിയലില്‍  പരിഹസിച്ചു.

എഡിറ്റോറിയലിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരത്തും ഡല്‍ഹിയിലും മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയ പ്രസ്താവങ്ങള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരുമായുണ്ടായ തെറ്റിദ്ധാരണ വിവാദമാക്കുകയുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിലെ കേരളത്തിന്റെ പങ്കാളിത്തത്തില്‍ ക്ഷുഭിതനായ ഖാന്‍ സംസ്ഥാനത്തിനെതിരെ കടുത്ത ഭാഷയിലാണ് ഭീഷണി മുഴക്കുന്നതും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയി.

മോഡി ഗവണ്‍മെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുക മാത്രമല്ല, നിയമപരമായും സമരമുഖം തുറന്നിരിക്കയാണ്. കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ അനുച്ഛേദം 131 അനുസരിച്ച് ചോദ്യംചെയ്യാനും മുന്നിട്ടിറങ്ങി. അത് തന്നോട് ആലോചിക്കാതെയാണെന്ന വിമര്‍ശനമാണ് ഗവര്‍ണര്‍ പ്രകടിപ്പിച്ചത്. സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുപോലും ഗവര്‍ണറുടെ അനുമതിക്ക് കാത്തുനില്‍ക്കണം എന്നുമുള്ള കീഴ്വഴക്കം ഉറപ്പിക്കാനാണ് ശ്രമം.

ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്. കാരണമായി ചൂണ്ടുന്നത് ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയില്‍ സ്യൂട്ട് നല്‍കിയതാണ്. സര്‍ക്കാരിന്റെ എല്ലാ തീരുമാനവും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. അനുച്ഛേദം 167ല്‍ ഇക്കാര്യം വ്യക്തം.

ഗവര്‍ണര്‍ക്ക് വിവരം നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ കര്‍ത്തവ്യങ്ങളാണ് അതില്‍ വിശദീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ദൈനംദിന തീരുമാനങ്ങള്‍ അറിയിക്കണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ല. 2016 ജൂലൈ 13ലെ ജഗദീഷ്‌സിങ് ഗേല്‍ഹര്‍ നേതൃത്വം നല്‍കിയ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി നിര്‍ണായകമാണ്.

അരുണാചല്‍ എംഎല്‍എമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ വിധികൂടി നോക്കണം. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്ന അധികാരങ്ങളേ ഉള്ളൂവെന്ന് അതില്‍ കൃത്യമായി പറഞ്ഞു. അതായത് ഗവര്‍ണര്‍ക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനേ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ചാണ് അത് പാസാക്കിയതും. പ്രമേയം പാസാക്കുംമുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നില്ല.

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുവിഭജനം പുനര്‍ക്രമീകരിക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ആവശ്യപ്പെട്ടത് ജനുവരി മൂന്നിനാണ്. സഭ ചേരാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഭ വിളിക്കുകയാണെങ്കില്‍ ഗവര്‍ണറെ വിവരം അറിയിക്കും. അതിനുമുമ്പ് സമ്മേളനം വരാനുണ്ടെന്ന് എങ്ങനെ പറയാനാകും. ഭരണഘടനയുടെ അനുച്ഛേദം 208 പ്രകാരം രൂപീകരിക്കപ്പെട്ട ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് സഭാ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും. അവയ്ക്ക് ഗവര്‍ണറുടെ അനുമതിയോ അംഗീകാരമോ വേണ്ട. അതില്‍ സഭയുടെ പൂര്‍ണാധികാരം ഭരണഘടന അംഗീകരിച്ചതാണ്. സഭാ നടപടികളുടെ സാധുത കോടതിയില്‍പ്പോലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നും അനുച്ഛേദം 212 അനുശാസിക്കുന്നു.

നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ അധ്യായം 16 ചട്ടം 121 പ്രകാരം അവതരിപ്പിക്കപ്പെടുന്ന പ്രമേയത്തിന്റെ സ്വീകാര്യ യോഗ്യത തീരുമാനിക്കേണ്ടത് സ്പീക്കറാണ്. നിയമ നിര്‍മാണാധികാരവും പ്രമേയം പാസാക്കാനുള്ള അധികാരവും തികച്ചും വ്യത്യസ്തം. സ്പീക്കര്‍ അവതരണാനുമതി നല്‍കുകയും സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്ത പ്രമേയത്തിന്റെ നിയമ  ഭരണഘടനാ സാധുതകള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അനൗചിത്യവും.

കേരള ജനതയുടെ വികാരം പ്രതിഫലിപ്പിക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സഭയോട് ഉത്തരവാദിത്തം പുലര്‍ത്തുന്ന സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് നിറവേറ്റുന്നതിനാണ് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുച്ഛേദം 131 അനുസരിച്ചുള്ള സ്യൂട്ട് ഫയല്‍ ചെയ്തത്. അത് ഗവര്‍ണറെ അറിയിച്ചില്ലെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല. ഭരണഘടനയുടെ അനുച്ഛേദം 167 മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു നല്‍കേണ്ട വിവരങ്ങള്‍ പ്രതിപാദിക്കുന്നു.

സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്ന കാര്യം അതില്‍പ്പെടില്ല. ഇത്തരം കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്യുന്ന കീഴ്വഴക്കവുമില്ല. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ ഉള്‍പ്പെടെ കേരളം അനുച്ഛേദം 131 പ്രകാരം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് അനുച്ഛേദം 163 വ്യക്തമാക്കുന്നു. വിവേചനാധികാരം പ്രയോഗിക്കാന്‍ ഭരണഘടന ചുമതലപ്പെടുത്തുന്ന കാര്യങ്ങളിലേ വ്യതിചലിക്കാനാകൂ. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഷംസര്‍സിങ് കേസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

രാമേശ്വര്‍ പ്രസാദ്/യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശം ഇവിടെ പ്രസക്തം. കേന്ദ്രത്തിന്റെയും സംസ്ഥാന മന്ത്രിസഭയുടെയും ഉപദേശങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെങ്കില്‍ കേന്ദ്ര ഉപദേശം തള്ളി സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നാണ് അതിന്റെ ഉള്ളടക്കം.

മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്ന പ്രതിപക്ഷം ജനാധിപത്യമര്യാദകളും ഭരണഘടനാ കര്‍ത്തവ്യങ്ങളും അവഗണിക്കാന്‍ പ്രേരിപ്പിക്കുകയാണ്. സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം ജനങ്ങളുടെ ഉറച്ച അഭിപ്രായമായി കാണുന്നതിനു പകരം വിമര്‍ശിക്കുന്നതും തുടര്‍നടപടികളെ ചോദ്യംചെയ്യുന്നതും സത്യപ്രതിജ്ഞാ ലംഘനമാണെന്നും പറയേണ്ടതുണ്ട്.

 

Latest News