ഇറാന്റെ മിസൈലാക്രമണം; 11് സൈനികര്‍ക്ക് ഗുരുതര പരുക്കെന്ന് തുറന്നുപറഞ്ഞ് യുഎസ് സൈനിക വക്താവ്


ബഗ്ദാദ്- ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. എന്നാല്‍ ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഈ ആക്രമണത്തില്‍ പതിനൊന്നോളം യുഎസ് സൈനികര്‍ക്ക് പരുക്കേറ്റിരുന്നതായി തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് യുഎസ്. ഡിഫന്‍സ് വണ്‍ ആണ് ഇറാന്റെ ആക്രമണത്തില്‍ സൈനികര്‍ക്ക് പരുക്കേറ്റതായി വെളിപ്പെടുത്തിയത്.നിരീക്ഷണ ടവറുകളില്‍ നിന്ന് സൈനികര്‍ തെറിച്ചുവീഴുന്നതടക്കമുള്ള കാര്യങ്ങള്‍ സംഭവിച്ചുവെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

അല്‍ അസദ് താവളത്തിലെ പതിനൊന്ന് സൈനികര്‍ക്ക് ആഘാതമൂലം തലച്ചോറിന് ക്ഷതമേറ്റതായും എട്ടുപേരെ വിദഗ്ധ ചികിത്സയ്ക്ക് ജര്‍മനിയിലേക്കും മൂന്ന് പേരെ കുവൈറ്റിലേക്കും കൊണ്ടുപോയി. മിസൈല്‍ ആക്രമണം നടക്കുമ്പോല്‍ താവളത്തിലെ 1500 ഓളം സൈനികര്‍ ബങ്കറുകളിലായിരുന്നുവെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വക്താവ് ക്യാപ്റ്റന്‍ ബില്‍ ഉറിയാര്‍ട്ട് ഇന്നലെ രാത്രി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.ഇറാന്‍ സൈനികമേധാവി ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനെ തുടര്‍ന്നാണ് ഇറാന്‍ പ്രതികാരനടപടി സ്വീകരിച്ചത്. ബഗ്ദാദിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.അന്നുതന്നെ യുഎസ് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും യുഎസ് നിഷേധിച്ചിരുന്നു.
 

Latest News