Sorry, you need to enable JavaScript to visit this website.

പ്രണയം നടിച്ച് പീഡനം: അമ്മക്കും മകനും  പത്തുവർഷം കഠിനതടവ്

മഞ്ചേരി-പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനു വിധേയയാക്കിയ യുവാവിനും ഇതിനു ഒത്താശ ചെയ്തു നൽകിയ യുവാവിന്റെ മാതാവിനും മഞ്ചേരി പോക്സോ സ്പെഷൽ കോടതി പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു. കോഴിക്കോട് മൈക്കാവ് വേനപ്പാറ ഓമശേരി മൂലക്കടവത്ത് കല്ലറക്കപ്പറമ്പ് എം. ഷിബിൻ (22), മാതാവ് എം. ആനന്ദം (48) എന്നിവരെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്.  2017 ജൂൺ 12നാണ് കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശിയായ പതിനാറുകാരിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിൽ വച്ചായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നു 2017 ജൂൺ 23ന് പരപ്പനങ്ങാടിയിൽ വച്ച് പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളെ പിന്നീട് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  മാനന്തവാടിയിൽ നിന്നും പെൺകുട്ടിയെ കാണാതായ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് വള്ളുവമ്പ്രത്തു വച്ച് ഇരുവരും പിടിയിലായത്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തതിനു അമ്മക്കും മകനുമെതിരെ വാഴക്കാട്, കോടഞ്ചേരി പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമം 354 (എ) പ്രകാരം ഒരു വർഷം കഠിന തടവ്,  376 (2) (ഐ) (എൻ) പ്രകാരം  പത്തു വർഷം കഠിന തടവ്, 50,000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവ്, 366 വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവ് 25,000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവ്, 406 വകുപ്പ് പ്രകാരം ഒരു വർഷം കഠിന തടവ്, 25,000 രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ.  റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കാനും പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നൽകാനും വിധിച്ച കോടതി ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും പ്രസ്താവിച്ചു.  പീഡനത്തിനിരയാകുന്നവർക്കുള്ള സംസ്ഥാന സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നു അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നു കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയോട് ആവശ്യപ്പെട്ടു. കേസിലെ 27 സാക്ഷികളിൽ 21 പേരെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഐഷ പി. ജമാൽ കോടതി മുമ്പാകെ വിസ്തരിച്ചു.
 

Latest News