Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവമ്പാടിയിലും ചെറുവള്ളിയിലും വിമാനത്താവളങ്ങള്‍; തലയ്ക്ക് വെളിവുള്ള ആരുമില്ലേ ഈ സര്‍ക്കാരില്‍?

കോട്ടയം ജില്ലയിലെ ചെറുവള്ളിയില്‍ വിമാനത്താവളം പണിയാം എന്ന തീരുമാനമെടുത്തതിനു പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ വിമാനത്താവളം വേണമെന്ന ആവശ്യത്തോട് അനുഭാവപൂര്‍വം പ്രതികരിക്കാമെന്നും തീരുമാനിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍ എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. ഇതേപ്പറ്റി ഏറ്റവും ഒടുവില്‍ വന്ന രണ്ടു വാര്‍ത്തകളാണ്, ഈ കുറിപ്പെഴുതാന്‍ വ്യോമയാന മേഖലയെ അടുത്തറിയുന്ന നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ ജേക്കബ് കെ ഫിലിപ്പിനെ പ്രേരിപ്പിച്ചത്, അല്ലെങ്കില്‍ നിര്‍ബന്ധിച്ചത്-

വാര്‍ത്ത-1
ശബരിമല വിമാനത്താവളം എന്ന് വിളിക്കപ്പെടാന്‍ പോകുന്ന ചെറുവള്ളി വിമാനത്താവളത്തിന്‍റെ സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനം ( ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി സ്റ്റഡി- ടിഎഎഫ്ആര്‍) നടത്താന്‍ കെഎസ്ഐഡിസി എന്ന നമ്മുടെ വ്യവസായ വികസന വകുപ്പ് കണ്‍സള്‍ട്ടന്‍സിനെ തേടുന്നു.ഇവിടെ, സംസ്ഥാന സര്‍ക്കാരിനോട് ആദ്യം പറയാനുള്ള കാര്യം, തിരക്കു കൂട്ടല്ലേ, എന്നാണ്. ടിഇഎഫ്ആര്‍ നടത്താറായിട്ടില്ല. 

ചെറുവള്ളി എസ്റ്റേറ്റ് എന്ന ഈ സൈറ്റ് വിമാനത്താവളം പണിയാന്‍ കൊള്ളാവുന്നതാണ് എന്ന് കേന്ദ്രം സമ്മതിക്കണം ആദ്യം. ഈ സൈറ്റ് ക്ലിയറന്‍സ് കിട്ടാന്‍ ആദ്യം നമ്മള്‍ കേന്ദ്രത്തിലേക്ക് ഒരു അപേക്ഷ അയയ്ക്കണം- അതിന് നിശ്ചിത ഫോമൊക്കെയുണ്ട്. അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടത് സ്ഥലത്തെപ്പറ്റിയുള്ള അടിസ്ഥാന കാര്യങ്ങളാണ്- പിന്നെ നിലവിലുള്ള മറ്റുവിമാനത്താവളങ്ങളിലേക്കുള്ള ദൂരം, വനം, കടല്‍ തുടങ്ങി പ്രശ്നമുണ്ടാകാനിടയുള്ളവയുടെ സാമീപ്യവുമൊക്കെ. ഈ അപേക്ഷ വ്യോമയാനമന്ത്രാലയത്തിലെത്തിയാല്‍ അവിടെ നിന്ന് ഡിജിസിഎയുടെയും വിമാനത്താവള അതോറിറ്റിയുടെയും പ്രതിനിധികളെ ഇങ്ങോട്ടു വിടും- സ്ഥലം നേടരിട്ടു കണ്ട് വിലയിരുത്താന്‍. റിപ്പോര്‍ട്ടുമായി അവര്‍ ഡല്‍ഹിയിലെത്തിയതിനു ശേഷം, അവിടെ ഒരു സ്റ്റിയറിങ് കമ്മിറ്റിയുണ്ടാക്കും. കുറേപേരുണ്ടാവും ആ കമ്മിറ്റിയില്‍. കൃത്യമായി പറഞ്ഞാല്‍ പത്തുപേര്‍. ബന്ധപ്പെട്ട എല്ലാ കേന്ദ്രവകുപ്പുകളുടെയും സെക്രട്ടറിമാരും പിന്നെ ഡിജിസിഎയും എയര്‍പോര്‍ട്ട്സ് അതോറിട്ടി ചെയര്‍മാനും.
ഇവരുടെ എല്ലാവരുടെയും സൗകര്യം ഒത്തുവരുമ്പോള്‍ - കുറഞ്ഞത് മൂന്നു മാസത്തിനുള്ളില്‍ എന്നാണ് ചട്ടം- കമ്മിററി ഒരു മീറ്റിങ് കൂടി നമ്മുടെ അപേക്ഷ, മറ്റേ റിപ്പോര്‍ട്ടിനൊപ്പം പരിണിക്കും. (ഇതിനിടെ, മറ്റൊരു കൂട്ടരുടെ സമ്മതവും വാങ്ങണം- പണിയാന്‍ പോകുന്ന വിമാനത്താവളത്തിനടുത്ത് നേവിയോ എയര്‍ഫോഴ്സോ വല്ലതും ഉണ്ടെങ്കില്‍ അവരുടെ വിമാനങ്ങള്‍ പറക്കുമ്പോള്‍ ശല്യമാവില്ല എന്ന് അവര്‍ക്ക് ബോധ്യമുണ്ട് എന്ന അവരുടെ സാക്ഷ്യപത്രം). ഇതെല്ലാം പരിഗണിച്ച് കുഴപ്പമൊന്നുമില്ല എന്ന് ഈ പത്തംഗ സമിതിക്ക് തോന്നിയാലാണ് നമുക്ക് സൈറ്റ് ക്ളിയറന്‍സ് കിട്ടുക. 

അടുത്ത ഘട്ടം, പദ്ധതിക്ക് ഇന്‍-പ്രിന്‍സിപ്പിള്‍-അപ്രൂവല്‍ വാങ്ങിക്കുക എന്നതാണ്. അതിനുള്ള അപേക്ഷയിലാണ് ടിഇഎഫ്ആറിലെ കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ചെറുവള്ളിക്ക് സൈറ്റ് ക്ലിയറന്‍സ് കിട്ടിയില്ലെങ്കില്‍, ചെറുവള്ളിയില്‍ തന്നെ ഇപ്പോള്‍ നിര്‍ദ്ദേശിച്ച സ്ഥലത്തു നിന്ന് മാറ്റണമെന്ന് അവര്‍ പറഞ്ഞാല്‍- ഇപ്പോഴേ ഉണ്ടാക്കി വയ്ക്കുന്ന ടിഇഫ്ആറുകൊണ്ട് ഒരു കാര്യവുമില്ലാതാകും എന്നര്‍ഥം. ടിഇഎഫ് ആര്‍ മാത്രമല്ല, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും സാമൂഹികാഘാത റിപ്പോര്‍ട്ടും ഇന്‍ പ്രിന്‍സിപ്പിള്‍ അപ്രൂവല്‍ എന്ന രണ്ടാംഘട്ട അനുമതിക്ക് അപേക്ഷയോടൊപ്പം വേണം. അതുകൊണ്ട്, സംസ്ഥാന സര്‍ക്കാര്‍, സൈറ്റ് ക്ളിയറന്‍സിനുള്ള അപേക്ഷ ആദ്യം അയക്കുക. അപേക്ഷാ ഫോം നെറ്റിലുണ്ട്. അല്പം തപ്പിയാല്‍ കിട്ടും. ചെറുവള്ളിയുടെ അക്ഷാംശവും രേഖാംശവും വിസ്തീര്‍ണ്ണവും സൈറ്റ് പ്ലാനും കൂടെ വേണ്ടിവരും എന്നതിനാല്‍ ചെറിയൊരു ലാന്‍ഡ് സര്‍വേ നടത്തിക്കുകയും വേണം.


അപേക്ഷ അയച്ച് ഒരു മൂന്നുമാസം കാത്തിരിക്കുക- ഇതിനിടെ കേന്ദ്രത്തില്‍ ചെന്ന് എന്തായി, എന്തായി എന്ന് ചോദിച്ചുകൊണ്ടിരിക്കുകയും വേണം. പത്തുപേരെയും ഒന്നിച്ചുവരുത്തി മീറ്റിങ് നടത്താന്‍ പിറകേ നടക്കുക- ആറുമാസത്തിനുള്ളിലെങ്കിലും സൈറ്റ് ക്ളിയറന്‍സ് വാങ്ങിക്കാന്‍ നോക്കുക. ഇതിനിടെ വേണമെങ്കില്‍ ടെന്‍ഡര്‍ വിളിച്ച് ടിഇഎഫ്ആര്‍ കണ്‍സള്‍ട്ടന്‍റിനെ എടുക്കാം. പക്ഷേ, സൈറ്റ് ക്ളിയറന്‍സ് വരാതെ പഠനത്തിന്‍റെ ടെക്നിക്കല്‍ ഭാഗം നടത്താതിരിക്കുയാണ് ബുദ്ധി.
(കൊച്ചുപിള്ളേര്‍ക്ക് പറഞ്ഞുകൊടുക്കുന്നതു പോലെ, ഒരു സംസ്ഥാന സര്‍ക്കാരിന് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടതുണ്ടോ എന്നും അങ്ങിനെ പറയുന്ന ഇങ്ങേര്‍ ഒരു മണ്ടനാണല്ലോ എന്നും വിചാരിക്കേണ്ട. സംസ്ഥാന സര്‍ക്കാരില്‍ ഇക്കാര്യം അറിയാവുന്ന ഒരാള്‍ പോലും ഇല്ല എന്ന് നല്ല ബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ഈ എഴുത്ത്. 5 കൊല്ലം മുമ്പ് ഇടുക്കി വിമാനത്താവളത്തിന്റെ സൈറ്റ് ക്ലിയറന്‍സിനായി നെറ്റില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്ത്, അത് പൂരിപ്പിച്ച്, സ്ഥലം അടയാളപ്പെടുത്തിയ മാപ്പ് വരപ്പിച്ച്, അത് അപ്രൂവ്ഡ് എന്‍ജിനീയറെക്കൊണ്ട് ഒപ്പിടീച്ച്, ഒടുവില്‍ കേന്ദ്രത്തില്‍ ആര്‍ക്ക് അയയ്ക്കണം എന്നുവരെ ബഹുമാനപ്പെട്ട കേരളസര്‍ക്കാരിന് പറഞ്ഞുകൊടുത്തത് സര്‍ക്കാരിന്റെ എല്ലാ അധികാര വൃത്തങ്ങള്‍ക്കും പുറത്തുള്ള ഈ ഞാനായിരുന്നു എന്ന് ഏറെപ്പേരോട് പറഞ്ഞുനടക്കാതിരുന്നത് സ്വതസിദ്ധമായ വിനയം കൊണ്ടു മാത്രമായിരുന്നു).

വാര്‍ത്ത-2
തിരുവമ്പാടിയില്‍ പുതിയൊരു വിമാനത്താവളത്തിന്‍റെ സാധ്യത നോക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് വിമാനത്താവള ഡയറക്ടറോട് ആവശ്യപ്പെട്ടു. മണ്ടത്തരം പറയല്ലേ എന്ന് തിരിച്ചു പറയാത്തത് ആ വിമാനത്താവള ഡയറക്ടറുടെ മാന്യത. 

എയര്‍പോര്‍ട്സ് അതോറിട്ടി ജീവനക്കാരനായ അദ്ദേഹത്തോട് ഇതാവശ്യപ്പെടാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനില്ല. നേരത്തേ പറഞ്ഞപോലെ, കേന്ദ്രവ്യോമയാന വകുപ്പ് രൂപീകരിക്കുന്ന പത്തംഗ സ്റ്റിയറിങ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കാനായി, ഇത്തരമൊരു സൈറ്റ് സ്റ്റഡി നടത്തേണ്ടത് മന്ത്രാലയം നിര്‍ദ്ദേശിക്കുന്നതനുസരിച്ച് സ്ഥലത്തെന്നുന്ന ഡിജിസിഎ-വിമാനത്താവള അതോറിട്ടി അംഗങ്ങളാണ്.

ഈ മണ്ടത്തരത്തിനും അജ്ഞതയ്കുമെല്ലാം ഒരു കാരണമേയുള്ളു- നാലാമത്തെ രാജ്യാന്തര വിമാനത്താവളം പണിതീരാറായിട്ടും. നാട്ടുകാരില്‍ മുക്കാലും വിദേശത്തായിട്ടും, കേരളത്തിന് ഇപ്പോഴും ഒരു സിവില്‍ ഏവിയേഷന്‍ വകുപ്പില്ല.

Latest News