മഞ്ചേരി-പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിയ്ക്കടുത്തു പയ്യനാട് ചോലക്കൽ അത്താണിക്കൽ കല്ലിടുമ്പിൽ പരേതനായ പള്ളിക്കണ്ടി മൂസയുടെ മകൻ സൈതലവി (56) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി പയ്യനാട് പുളിക്കൽ ജംഷീദി(35) നെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ പ്രതിയാണ് സൈതലവി. 2016ലാണ് പീഡനക്കേസ് നടന്നത്. ഈ കേസിൽ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയതായിരുന്നു. കേസിൽ അടുത്തമാസം നാലിനു മഞ്ചേരി പോക്സോ സ്പെഷൽ കോടതിയിൽ ഹാജരാകാനിരിക്കെയാണ് സൈതലവി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിയോടെ അത്താണിക്കലിലെ കമുകിൻ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് മഞ്ചേരി സി.ഐ സി. അലവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സംഭവ സ്ഥലത്തു നിന്നു കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെടുത്തു. ഫോറൻസിക് സയന്റിഫിക് ഓഫീസർ ഡോ. ത്വയ്ബയും സംഘവം സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തു നിന്നു വിരലടയാള വിദഗ്ധരും എത്തിയിരുന്നു. സംഭവത്തിൽ മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈതലവിയുടെ മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ ആശുപത്രിയിലേക്കു മാറ്റി. സീനത്ത്. ആണ് സൈതലവിയുടെ ഭാര്യ. മക്കൾ: ശമീന, ശമീർ, സിനിയ, ശബീർ, ശഹീർ. മരുമകൻ: ശിഹാബ് മലപ്പുറം. സഹോദരങ്ങൾ: ഫാത്തിമ, ആബിദ, നൂർജഹാൻ. മാതാവ്: ഇത്തിക്കുട്ടി.