Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 80 ലക്ഷം വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ്

റിയാദ് - കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 80,80,000 ഓളം വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളതായി കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. ഇക്കൂട്ടത്തിൽ 18,60,000 ഓളം പേർ ആശ്രിത വിസക്കാരാണ്.

കഴിഞ്ഞ വർഷാവസാനത്തോടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള സൗദി ജീവനക്കാരുടെ എണ്ണം 13,40,000 ആയി ഉയർന്നു. സൗദി ജീവനക്കാരുടെ 21 ലക്ഷത്തോളം കുടുംബാംഗങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുണ്ട്. സൗദി ജീവനക്കാരും ആശ്രിതരും അടക്കം ആകെ 35 ലക്ഷത്തോളം സൗദികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ആരോഗ്യ ഇൻഷുറൻസുള്ള സൗദി ജീവനക്കാരുടെ ആശ്രിതരുടെ എണ്ണം കഴിഞ്ഞ വർഷം 22.1 ശതമാനം തോതിൽ വർധിച്ചു. 


കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദികളും വിദേശികളും അടക്കം ആകെ 11.17 ദശലക്ഷം പേർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ആശുപത്രികളും പോളിക്ലിനിക്കുകളും അടക്കം 5202 സ്ഥാപനങ്ങൾ വഴി സേവനങ്ങൾ നൽകുന്നു. 26 ഇൻഷുറൻസ് കമ്പനികളും ഏഴു ക്ലെയിം മാനേജ്‌മെന്റ് കമ്പനികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. 
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ 6,24,000 വിസിറ്റ് വിസക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. വിസിറ്റ് വിസക്കാർക്ക് ഏഴു ഇൻഷുറൻസ് കമ്പനികൾ വഴിയാണ് ആരോഗ്യ ഇൻഷുറൻസ് സേവനം നൽകുന്നത്. സൗദി വിസിറ്റ് വിസ ലഭിക്കുന്നതിനും ദീർഘിപ്പിക്കുന്നതിനും ഹെൽത്ത് ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. വിസിറ്റ് വിസക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഒരു ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജ് ലഭിക്കും. 


ഇൻഷുറൻസ് കമ്പനികളിൽ നിന്ന് അപ്രൂവൽ ലഭിക്കുന്നതു വരെ ചികിത്സാ സേവനങ്ങൾക്കുള്ള ചെലവ് അടയ്ക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവരെ ആശുപത്രികളും പോളിക്ലിനിക്കുകളും നിർബന്ധിക്കുന്നത് നിയമ ലംഘനമാണ്. ഏകീകൃത സഹകരണ ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രകാരമുള്ള പരിരക്ഷകൾ ലഭിക്കുന്നവർ പരസ്പര ധാരണ പ്രകാരം വഹിക്കേണ്ട ആനുപാതിക നിരക്ക് ഒഴികെ ആരോഗ്യ സേവനങ്ങൾക്ക് ഒരുവിധ നിരക്കുകളും അടയ്‌ക്കേണ്ടതില്ല. ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ഒറ്റത്തവണത്തെ ചികിത്സക്കോ കിടത്തി ചികിത്സക്കോ ശസ്ത്രക്രിയക്കോ ഉള്ള ചെലവ് 500 റിയാലിൽ കവിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇൻഷുറൻസ് കമ്പനികളുടെ അപ്രൂവൽ വേണ്ടതുള്ളൂ എന്ന് ഏകീകൃത ഹെൽത്ത് ഇൻഷുറൻസ് നിയമാവലി അനുശാസിക്കുന്നുണ്ട്. 


അടിയന്തര കേസുകളിൽ അപ്രൂവലിന് കാത്തുനിൽക്കാതെ ഉടനടി ചികിത്സ നൽകണം. ഇതിന് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് മുൻകൂട്ടി അപ്രൂവൽ ലഭിക്കേണ്ട ആവശ്യമില്ല. ഇത്തരം കേസുകൾ സ്വീകരിച്ച് 24 മണിക്കൂറിനകം ആശുപത്രികൾ ഇൻഷുറൻസ് കമ്പനികളെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ഇൻഷുറൻസ് കവറേജ് അപ്രൂവൽ അപേക്ഷയിൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം 60 മിനിറ്റ് ആണ്. 
ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മറുപടി ലഭിക്കുന്നതിന് 60 മിനിറ്റിലധികം വൈകുന്ന സാഹചര്യങ്ങളിൽ ചികിത്സാ ചെലവുകൾക്കുള്ള അപ്രൂവൽ ആയി അത് പരിഗണിക്കപ്പെടും. 


അപ്രൂവലുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികളുടെ അന്വേഷണങ്ങൾക്ക് 30 മിനിറ്റിനകം മറുപടികൾ നൽകുന്നതിന് ആശുപത്രികളും പോളിക്ലിനിക്കുകളും ബാധ്യസ്ഥമാണ്.
 

Latest News