ചാണകത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തൂ -  ശാസ്ത്രജ്ഞരോട് മന്ത്രി ഗിരിരാജ് സിങ്

മഥുര, യു.പി-  ചാണകത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. പശുക്കള്‍ പാലുല്‍പാദനം നിര്‍ത്തിയാലും കര്‍ഷകര്‍ക്ക് വരുമാനം നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ വൈസ് ചാന്‍സലര്‍മാര്‍ക്കും വെറ്ററിനറി ഉദ്യോഗസ്ഥര്‍ക്കും വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലുല്‍പാദനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ ഉത്തര്‍പ്രദേശില്‍ വലിയ പ്രശ്‌നമാണ്. കര്‍ഷകര്‍ക്ക് ചാണകത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും പണം സമ്പാദിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവര്‍ പശുക്കളെ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാല്‍, ചാണകം, മൂത്രം എന്നിവയില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഒരുപാട് സാധ്യതകളുണ്ട്. അങ്ങനെ സാധിച്ചാല്‍ അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ആത്യന്തികമായി സഹായിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധി, റാം മനോഹര്‍ ലോഹ്യ, ദീന്‍ ദയാല്‍ ഉപാധ്യായ എന്നിവരുടെ ആശയങ്ങള്‍ താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭഗവദ് ഗീത, ഖുറാന്‍, രാമായണം എന്നിവ ആളുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നതുപോലെ, ഗാന്ധി, ലോഹ്യ, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ ആശയങ്ങള്‍ താന്‍ ഉള്‍ക്കൊണ്ടതായും ഗിരിരാജ് സിങ് പറഞ്ഞു.

Latest News