ന്യൂദൽഹി-നിർഭയ കേസിൽ വധശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു പ്രതികൾ നൽകിയ തെറ്റുതിരുത്തൽ ഹരജി സുപ്രീം കോടതി തള്ളി. വിനയ് ശർമ, മുകേഷ് എന്നിവർ നൽകിയ ഹരജിയാണ് തള്ളിയത്. ജസ്റ്റിസ് എൻ.വി രമണ, അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചിരുന്നത്. 2012 ഡിസംബറിൽ ഓടുന്ന ബസിൽ മെഡിക്കൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളിൽ ഒരാളായ വിനയ്കുമാർ ശർമ വ്യാഴാഴ്ചയാണ് തെറ്റുതിരുത്തൽ ഹരജി നൽകിയത്. ഇതിന് പിന്നാലെ മുകേഷും ഹരജി നൽകി. ഇവരടക്കം നാലു പേരുടെയും വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും.