Sorry, you need to enable JavaScript to visit this website.

ശംഖുമുഖം  ബീച്ചിലെ രാത്രികള്‍  സദാചാര ഗുണ്ടകള്‍ക്കുള്ളതാണ്  

തിരുവനന്തപുരം- സ്ത്രീകള്‍ക്ക് രാത്രി സ്വതന്ത്രമായി നടക്കാന്‍ വുമണ്‍ നൈറ്റ് വോക്ക് പോലുള്ള പരിപാടികള്‍ ഒരുവശത്തു സംഘടിപ്പിക്കുമ്പോള്‍ സദാചാരഗുണ്ടകളില്‍ നിന്ന് രാത്രിയില്‍ ആക്രമണം നേരിട്ട് യുവതിയും സുഹൃത്തുക്കളും. സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെ ശ്രദ്ധയാര്‍ജ്ജിച്ച ശ്രീലക്ഷ്മി അറയ്ക്കലുംസുഹൃത്തുക്കളുമാണ് ശംഖുമുഖം ബീച്ചില്‍ വച്ച് സദാചാര ഗുണ്ടായിസത്തിന് ഇരയായത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവം വീഡിയോ സഹിതം ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്നലെ രാത്രിയില്‍ 11.45നോടടുത്താണ് ശംഖുമുഖം ബീച്ചില്‍ ഇരിക്കുകയായിരുന്ന തങ്ങള്‍ക്കു നേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായതെന്ന് യുവതി പറയുന്നു. 9:30 സമയത്ത് ബീച്ചിലെത്തിയ തങ്ങളെ രണ്ടുപേരാണ് ആക്രമിച്ചതെന്നും യുവതി വ്യക്തമാക്കുന്നു. തങ്ങളെ ആക്രമിക്കാനെത്തിയവര്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നതായും യുവതി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ സ്ഥലപരിധിയിലുള്ള വലിയതുറ പൊലീസ് സ്‌റ്റേഷനില്‍ പരാതി പറഞ്ഞപ്പോള്‍ നിരുത്തരവാദപരമായ സമീപനമാണ് പൊലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും യുവതിയുടെ കുറിപ്പില്‍ പറയുന്നു.
ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 
'ഇന്ന് രാത്രി 9.30 തൊട്ട് ഞാനും രണ്ട് സുഹൃത്തുക്കളും ശംഖുമുഖം ബീച്ചില്‍ ഇരിക്കുകയായിരുന്നു. ഏകദേശം 11.3011.45 ആയപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും പോരാന്‍ എണീറ്റപ്പോള്‍ രണ്ട് പേര്‍ ഞങ്ങളിരുന്നിടത്തേക്ക് കടന്നു വരികയും ഞങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. 'ഈ പാതിരാക്ക് ഇവിടെ മലര്‍ന്ന് കിടന്ന് നീയും ഇവ•ാരും കൂടി എന്ത് ഉണ്ടാക്കുവാ' എന്നൊക്കെയാണ് അവര്‍ ചോദിച്ചത്. അതെന്താ ചേട്ടാ ഇത് പബ്ലിക് സ്‌പേസ് അല്ലേ ഇവിടെ ഇരുന്നാല്‍ എന്താ പ്രശ്‌നം എന്ന് ഞാന്‍ തിരിച്ച് ചോദിച്ചപ്പോള്‍ 'ഇത് ഞങ്ങളുടെ ഏരിയ ആണ്..ഇവിടെ നിന്ന് നീ ഡയലോഗ് അടിക്കാന്‍ ശ്രമിക്കണ്ട..പോ ' എന്നൊക്കെ പറഞ്ഞ് എന്റെ നേരേ ചീറി വന്നു അവര്‍.
അവരെ കണ്ടപ്പോള്‍ കഞ്ചാവ് അടിച്ചപോലെ ഉണ്ടായിരുന്നു. ഇത് പബ്ലിക്ക് സ്‌പേസാണ് ഇവിടെ ഇരിക്കാന്‍ എനിക്ക് അവകാശം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവരുടെ കൂടെ ഉള്ള കുറേ ആളുകള്‍ സംഘം ചേര്‍ന്ന് വരികയും അക്രമിക്കുകയും ചെയ്തു. എന്നെ അക്രമിക്കുന്നത് കണ്ട് കൂടെ ഉള്ള കിഷോര്‍ വീഡിയോ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ അവര്‍ അവനെ കൈയേറ്റം ചെയ്യുകയും കഴുത്തിന് കുത്തിപിടിക്കുകയും ചെയ്തു. തുടര്‍ന്ന് എന്നെ കേട്ടാല്‍ അറക്കാത്ത തെറി പറയുകയും ചെയ്തു. സദാചാര ഗുണ്ടായിസം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ..ആദ്യമായി അത് അനുഭവിച്ചു. അതും തിരുവനന്തപുരത്ത് ഒരു പബ്ലിക് സ്‌പേസായ ശംഖുമുഖം ബീച്ചില്‍ വെച്ച്.
നൈറ്റ് വാക്കിനെ ഒക്കെ പ്രമോട്ട് ചെയ്യുന്ന ഈ സമയത്ത് ഒരു പബ്ലിക് സ്‌പേസില്‍ പോലും സ്ത്രീ സുരക്ഷിത അല്ല. എന്റെ സ്ഥാനത്ത് ഒരു പെണ്‍കുട്ടി അവിടെ ഒറ്റക്ക് ഈ സമയത്ത് ഇരുന്നിട്ടുണ്ടെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? സംഭവം നടന്നത് 11.45- 12 മണിക്കാണെങ്കിലും കൂട്ടുകാരേ കൂട്ടി ചെന്ന് ഞങ്ങള്‍ കംപ്ലെയിന്റ് കൊടുത്തപ്പോള്‍ സമയം ഒന്നര ആയി. ഏതായാലും വലിയ തുറ പൊലീസ് സ്‌റ്റേഷനില്‍ കംപ്ലെയിന്റ് കൊടുത്തിട്ടുണ്ട്. കംപ്ലെയിന്റ് കൊടുക്കാന്‍ പോയപ്പോളാണ് നിങ്ങളന്വേഷിച്ച മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗി ആരാണെന്ന് ശരിക്കും അറിഞ്ഞത്. എന്തിനാണ് പതിനൊന്നരക്ക് ബീച്ചില്‍ പോയിരുന്നത്? അവിടം സുരക്ഷിതമല്ലെന്ന് അറിയില്ലേ ?എന്റെ കൂടെ സ്‌റ്റേഷനില്‍ വന്നവരോട് 'നിങ്ങള്‍ക്കൊരു മകള്‍ ഉണ്ടെങ്കില്‍ ഈ സമയത്ത് പുറത്ത് വിടുമോ'?'
11.45 ന് നടന്ന സംഭവത്തില്‍ നിങ്ങള്‍ ഓണ്‍ ദ സ്‌പോട്ട് പരാതി തരാതെ ഇത്ര താമസിച്ച് വന്നത് എന്തുകൊണ്ട്? ഇപ്പോളാണോ കംപ്ലെയിന്റ് ചെയ്യാന്‍ വരുന്നത്? ഇങ്ങനെ ഉള്ള നല്ല അടിപൊളി ക്വസ്റ്റ്യന്‍ ആണ് നേരിട്ടത്. ഒരു സ്ത്രീ തനിക്ക് നേരിട്ട ദുരനുഭവം ചെന്ന് പറയുമ്പോള്‍ അത് അവര്‍ക്കൊരു വിഷയമേ അല്ല. അവരുടെ ചോദ്യം എന്തിന് കടല്‍ തീരത്ത് ദൂരെ രാത്രിയില്‍ പോയിരുന്നത് എന്നാണ്. അതില്‍ ഒരു പൊലീസ്‌കാരന്‍ 'ഞാന്‍ ഒരച്ഛനാണ്.എന്റെ മക്കളെ ഞാനൊരിക്കലും രാത്രി ഇങ്ങനെ വിടില്ല' എന്നൊക്കെ ഉള്ള ഡയലോഗ് വരെ അടിച്ചു. എന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് 17,18 വയസ്സാണ് പ്രായം. ഈ പ്രായത്തില്‍ രാത്രിയില്‍ ഇറങ്ങി നടക്കുന്നത് എന്തിന്? പാരന്‍സിന്റെ പെര്‍മിഷന്‍ ഉണ്ടോ? ഇങ്ങനെ ഒരായിരം ക്വസ്റ്റിയന്‍സ് അവ•ാരോടും. അവിടുത്തെ എസ് ഐയില്‍ മാത്രമാണ് എന്റെ പ്രതീക്ഷ. പരാതി സ്വീകരിച്ച ഉടനെ അദ്ദെഹം ബീച്ചിലാകെ പോയി തിരച്ചില്‍ നടത്തിയിട്ടുണ്ട്. ഏതായാലും നാളെ ഒമ്പതരയോടുകൂടി സ്‌റ്റേഷനിലേക്ക് പോകണം. ഈ കാണുന്ന ചുവന്ന ഷര്‍ട്ടിട്ട ആളാണ് ആദ്യം പ്രശ്‌നങ്ങള്‍ തുടങ്ങി വെച്ചത്.

Latest News