റിയാദ് ഇന്ത്യന്‍ എംബസിയില്‍ പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിച്ചു

റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്- ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഏറ്റവും നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഊര്‍ജ, പ്രതിരോധ, വ്യാപാര രംഗത്ത്് ഇരു രാജ്യങ്ങളും വിവിധ പദ്ധതികളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ വര്‍ഷവും വിവിധ മേഖലകളിലെ സഹകരണം ലക്ഷ്യമിടുന്നുണ്ടെന്നും അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച സേവനങ്ങളാണ് ഇന്ത്യന്‍ എംബസി ചെയ്തുവരുന്നത്. വിസ പ്രശ്‌നങ്ങള്‍ നേരിട്ടവര്‍ക്കും നിയമ പ്രശ്‌നങ്ങളില്‍ അകപ്പെട്ടവര്‍ക്കും നാട്ടിലേക്കെത്താനുള്ള സൗകര്യവും എംബസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. അദ്ദേഹം പറഞ്ഞു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി സദസ്സിനെ അഭിസംബോധന ചെയ്തു.

http://www.malayalamnewsdaily.com/sites/default/files/2020/01/10/p2embassy2.jpg
ദമാമില്‍ കോണ്‍സുലേറ്റ് തുറക്കണമെന്നും സാമൂഹിക സുരക്ഷ ഫണ്ട് രൂപീകരിക്കണമെന്നും നിയമപ്രശ്‌നങ്ങളില്‍ പെട്ടവര്‍ക്ക് നിയമസഹായം നല്‍കണമെന്നും പാസ്‌പോര്‍ട്ട് സറണ്ടര്‍ നടപടികള്‍ പുനരാരംഭിക്കണമെന്നും ചടങ്ങില്‍ പ്രസംഗിച്ച പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് ആവശ്യപ്പെട്ടു. മുഹമ്മദ് സൈഗം ഖാനും പ്രസംഗിച്ചു. മുഹമ്മദ് ശംസ്, സുജാത എന്നിവര്‍ ദേശഭക്തി ഗാനം ആലപിച്ചു.
ഡിസിഎം പ്രദീപ് സിംഗ് രാജ്പുരോഹിത്, കമ്മ്യൂണിറ്റി വെല്‍ഫയര്‍ കോണ്‍സുലാര്‍ ദേശ് ബന്ദു ഭാട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.


 

 

Latest News