Sorry, you need to enable JavaScript to visit this website.

പിണറായിയുടെ അൽഗോരിതത്തിന് തകരാറുണ്ട്; കുത്തുകൊടുത്ത് സഹായിക്കണം-വി.ടി ബൽറാം

പാലക്കാട്- പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങൡലെ കോൺഗ്രസ് മുഖ്യമന്ത്രിമാരൊന്നും പൗരത്വനിയമത്തെ തള്ളി പറഞ്ഞിട്ടില്ലന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അൽഗോരിതത്തിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം എം.എൽ.എ. ഈ രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുന്നില്ലെന്നും എല്ലാവരും ഒരു കുത്ത് കൊടുത്തോ കുമ്മോജി കൊടുത്തോ സഹായിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു. 

ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

"പഞ്ചാബ് ഒഴികെയുള്ള കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരൊന്നും പൗരത്വ ഭേദഗതി നിയമത്തെ തളളിപ്പറഞ്ഞ് രംഗത്തുവന്നത് ശ്രദ്ധയിൽപ്പെട്ടില്ല"

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുവേദിയിലെ വാക്കുകളാണിത്.

ഇദ്ദേഹത്തിന്റെ അൽഗോരിതത്തിന് എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ഈ രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊന്നും ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നില്ല. എല്ലാവരും ഒരു കുത്ത് കൊടുത്തോ കുമ്മോജി കൊടുത്തോ സഹായിക്കണം.

ശ്രീ.വിജയൻ, മൈക്കിന് മുന്നിലുള്ള തള്ളുകളിൽ അല്ല, പ്രക്ഷോഭവുമായി ആയിരക്കണക്കിനാളുകളെ തെരുവിൽ നയിച്ചുകൊണ്ടാണ് കോൺഗ്രസ് മുഖ്യമന്ത്രിമാരായ കമൽനാഥും അശോക് ഗഹലോത്തും ഭൂപേഷ് ഭാഗേലും നാരായണസ്വാമിയുമൊക്കെ സിഎഎ -എൻആർസി വിഷയത്തിൽ തങ്ങളുടെ സർക്കാരുകളുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത് എന്ന് ഉപദേശികളിൽ വിവരമുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് ചോദിച്ച് മനസ്സിലാക്കൂ. കോൺഗ്രസിന്റെ മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കുന്ന ഉദ്ധവ് ഠാക്കറേക്ക് പോലും ഇക്കാര്യത്തിൽ താങ്കളേക്കാൾ ശക്തമായ പരസ്യ നിലപാടുണ്ട്.

ഏതായാലും സംഘ് പരിവാർ നീക്കങ്ങൾക്കെതിരെ കേരളത്തിന്റെ ശബ്ദം ഒറ്റക്കെട്ടായി കേൾപ്പിക്കേണ്ട മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം പാതിവഴിയിലുപേക്ഷിച്ച് സിപിഎമ്മിന് വേണ്ടി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള രാഷ്ട്രീയദൗത്യം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ തന്നെ നേരിട്ടേറ്റെടുത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെ ഇക്കാര്യത്തിൽ ഒരു പരിധിക്കപ്പുറം വിമർശിക്കേണ്ടതില്ല എന്ന മൃദുസമീപനം തുടർന്നുകൊണ്ടു പോകാൻ ബാക്കിയുള്ളവർക്കും ബാധ്യതയൊന്നുമില്ല.

അതുകൊണ്ട് ശ്രീ വിജയൻ സ്വന്തം സർക്കാരിന്റെ നിലപാടുകളേക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ ആദ്യം പരിഹരിക്കൂ. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ താങ്കളാണ് ഒളിച്ചുകളിക്കുന്നത്:

1) കേരളത്തിൽ താങ്കൾ മുന്നോട്ടു കൊണ്ടുപോയ എൻപിആർ പ്രവർത്തനങ്ങളേക്കുറിച്ച് പ്രതിപക്ഷ നേതാവടക്കം വിമർശനമുയർത്തിയതിനെ അംഗീകരിച്ച് എല്ലാ നടപടികളും നിർത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നുവല്ലോ. എന്നാലിപ്പോഴും ആ നടപടികൾ തുടരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഈ ആവശ്യത്തിനായി കോളേജ് അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കാൻ ഇപ്പോഴും എൻപിആർ തഹസീൽദാർമാരുടെ നേതൃത്വത്തിൽ നീക്കങ്ങൾ നടക്കുന്നു. ഈ ഭരണത്തിൽ പോലീസ് വകുപ്പിൽ മാത്രമല്ല, ഏതെങ്കിലും വകുപ്പിൽ താങ്കൾക്ക് എന്തെങ്കിലും നിയന്ത്രണം നിലനിൽക്കുന്നുണ്ടോ?

2) പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ച സംയുക്ത നിയമസഭാപ്രമേയം എന്ന ആശയം പിന്നീട് താങ്കളുടെ നേട്ടമാക്കി മാറ്റാനുള്ള പിആർ വർക്കാണല്ലോ നടത്തിയത്. അതെന്തോ ആവട്ടെ. ഏതായാലും കേരളത്തിന്റെ പൊതുവികാരമായ ആ പ്രമേയത്തെ ഗവർണർ സ്ഥാനത്തിരിക്കുന്ന സംഘ് പരിവാർ നോമിനി ഒരു ജനാധിപത്യ മര്യാദയുമില്ലാതെ തള്ളിക്കളഞ്ഞപ്പോൾ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല, ആ പ്രമേയം സഭയിൽ അവതരിപ്പിച്ച സഭാനേതാവ് എന്ന നിലയിൽക്കൂടി ആർജ്ജവത്തോടെ ഒരു പ്രതികരണം ഈ നാട് താങ്കളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ട് ഇതുവരെ അതുണ്ടാവുന്നില്ല?

3) ഇന്ത്യൻ ഹിംലർ അമിത് ഷാ അടുത്ത ദിവസം രാഷ്ട്രീയ പ്രചരണത്തിനായി കേരളത്തിൽ വരുന്നു. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുകയാണ് ഉദ്ദേശ്യമെന്ന് ഏവർക്കുമറിയാമെങ്കിലും അതിന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയെ തടയാനൊന്നുമുള്ള പാങ്ങ് താങ്കൾക്കുണ്ടെന്ന് പോരാളി ഷാജി പോലും വിശ്വസിക്കുന്നുണ്ടാവില്ല. അയാൾ ഒന്നമല്ലാതിരുന്ന കാലത്ത് ഉദ്ഘാടനം കഴിയാത്ത കണ്ണൂർ വിമാനത്താവളം അയാൾക്ക് പറന്നിറങ്ങാൻ തുറന്നുകൊടുത്ത ഇരട്ടച്ചങ്കനാണല്ലോ താങ്കൾ. എന്നാൽ കോൺഗ്രസിനെ ഭർത്സിക്കാൻ സമയം കണ്ടെത്തിയ ആ ഡിഫി വേദിയിൽ വെച്ച് അമിത് ഷായുടെ സന്ദർശനത്തിനെതിരെ ഒരു നേരിയ വിമർശനമെങ്കിലും മുന്നോട്ടുവക്കാൻ കഴിയാത്ത ഭീരുവാണോ താങ്കൾ ശ്രീ വിജയൻ?

4) എൻആർസി നടപ്പാക്കില്ല എന്ന താങ്കളുടെ ഇപ്പോഴത്തെ പ്രഖ്യാപനം യുഎപിഎ നടപ്പാക്കില്ല എന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് എന്തടിസ്ഥാനത്തിൽ കേരളം വിശ്വസിക്കണം ശ്രീ പിണറായി വിജയൻ?

Latest News