വയനാട്ടിലെ കുറുവ ദ്വീപിനു സമീപം പുഴയിൽ ചങ്ങാടയാത്രയ്ക്കു പ്രിയമേറുന്നു. കുറുവ ദ്വീപിൽ പ്രവേശന വിലക്ക് നിലനിൽക്കെയാണ് സഞ്ചാരികളുടെ ഒഴുക്ക്. ക്രിസ്മസ് അവധിക്കാലത്തു മാത്രം നൂറുകണക്കിനാളുകൾ ചങ്ങാടയാത്ര ആസ്വദിച്ചു.
ഡിസംബർ 21 മുതൽ 31 വരെ 6,666 പേർ ചങ്ങാടയാത്ര നടത്തിയതായാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കണക്ക്. 22 മുതൽ 31 വരെ സവാരി ഇനത്തിൽ 4,34,281 രൂപയാണ് ഡിടിപിസിക്കു വരുമാനം.
കുറുവയിൽ 10 ചങ്ങാടങ്ങളാണുള്ളത്. 20-ഉം 45-ഉം മിനിറ്റ് ദൈർഘ്യമുള്ള യാത്രകൾക്കാണ് സൗകര്യം. അഞ്ചു പേർക്കു 20 മിനിറ്റ് യാത്രയ്ക്കു 300-ഉം 45 മിനിറ്റ് യാത്രയ്ക്കു 1,000-ഉം രൂപയാണ് ഫീസ്. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 4.30 വരെയാണ് യാത്ര അനുവദിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ പാൽവെളിച്ചം കൗണ്ടറിലാണ് യാത്രയ്ക്കു ബന്ധപ്പെടേണ്ടത്. പ്രവേശനവിലക്കിനെക്കുറിച്ച് അറിയാതെ കുറുവ ദ്വീപ് കാണാനെത്തുന്നവർക്കു ആശ്വാസമായിരിക്കയാണ് ചങ്ങാടയാത്ര.