ന്യൂദൽഹി- ജെ.എൻ.യുവിൽ മുഖംമൂടി അക്രമത്തിന് ഇരയായ വിദ്യാർഥികളുടെ പേരിൽ കേസെടുത്ത് ദൽഹി പോലീസ്. ജെ.എൻ.യുവിലെ സ്റ്റുഡന്റ്‌സ് യൂണിയൻ നേതാവ് ഐഷ ഘോഷ് അടക്കം പത്തൊൻപത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. യൂണിവേഴ്‌സിറ്റിയുടെ സെർവർ റൂം തകർക്കുകയും സുരക്ഷ ഉദ്യോഗസ്ഥരെ അക്രമിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ പേരിലുള്ള കേസ്. അതേസമയം, ഐഷ ഘോഷ് അടക്കമുള്ളവരെ അക്രമിച്ച എ.ബി.വി.പി പ്രവർത്തകരുടെ പേര് പോലീസ് എഫ്.ഐ.ആറിലില്ല. ജെ.എൻ.യുവിലെ സുരക്ഷ ഉദ്യോഗസ്ഥർ തന്നെയാണ് മുഖംമൂടി ധരിച്ച് സർവർ റൂം അടിച്ചുതകർത്തെന്ന് വിദ്യാർഥി യൂണിയൻ ആരോപിച്ചു. ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ മാസങ്ങളായി ജെ.എൻ.യുവിൽ സമരം നടക്കുകയാണ്. ഇതിനിടയിലാണ് ഞായറാഴ്ച രാത്രി പോലീസിന്റെ സഹായത്തോടെ ക്യാംപസിൽ എ.ബി.വി.പിയുടെ നേതൃത്വത്തിൽ അക്രമണം അഴിച്ചുവിട്ടത്.