പൗരത്വ നിയമത്തിന് അനുകൂല തരംഗമുണ്ടാക്കാൻ ബി ജെ പിയുടെ ഫ്രീ സെക്സ് ഓഫർ


ഫ്രീ സെക്‌സ് ഓഫറുകളും ഉടനടി ജോലിയുമൊക്കെ വാഗ്ദാനം ചെയ്ത് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ടോള്‍ഫ്രീ നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് വ്യാപകമായി പലര്‍ക്കും സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം വാഗ്ദാനങ്ങള്‍ക്ക് പിറകില്‍ ബിജെപിയുടെ  കുതന്ത്രമാണെന്ന് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ചര്‍ച്ചയാകുന്നു.മിസ്ഡ് കോള്‍ ചെയ്യാന്‍ പറഞ്ഞ് നല്‍കിയിരിക്കുന്ന ''8866288662'' എന്ന ടോള്‍ഫ്രീ നമ്പറുകളിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ പൗരത്വഭേദഗതിക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയെന്ന സന്ദേശമാണ് ലഭിക്കുക.ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിലൂടെയാണ് ബിജെപിയുടെ ഐടി വിഭാഗം ഈ പണിയൊപ്പിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നു. 

ജനുവരി അഞ്ച് മുതല്‍ പാര്‍ട്ടിയുടെ പത്ത് ദിവസത്തെ വലിയ പ്രചരണ പരിപാടികളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് പൗരത്വഭേദഗതി നിയമത്തിന് അംഗീകാരം രജിസ്ട്രര്‍ ചെയ്യുന്നതിന് മിസ്ഡ് കോളുകള്‍ നല്‍കാനായി പാര്‍ട്ടി ഈ ടോള്‍ഫ്രീ നമ്പര്‍ ഇറക്കിയത്. എന്നാല്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രചരണാര്‍ത്ഥം ഒപ്പം നല്‍കിയ ചിത്രങ്ങളില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. 'ഒറ്റയ്ക്കാണ് ഒന്നുവിളിക്കാമോ? ഫ്രീസെക്‌സിന് താല്‍പ്പര്യമുണ്ടോ, ഇതെന്റെ കാമുകിയുടെ നമ്പറാണ് നിങ്ങള്‍ക്കും വിളിക്കാം, മെഴ്‌സിഡസ് ബെന്‍സില്‍ ഫ്രീ റൈഡിന് വിളിക്കാം,നെറ്റ്ഫ്‌ളിക്‌സ് ആറ് മാസത്തേക്ക് സൗജന്യം' എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ക്കൊപ്പമാണ് ഈ ടോള്‍ഫ്രീ നമ്പര്‍ നല്‍കിയിരിക്കുന്നത്.

 

കൂടാതെ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജോലിയില്ലാതായ യുവതലമുറയെ കബളിപ്പിക്കാന്‍ 'നിങ്ങള്‍ക്കൊരു ജോലി,എച്ച് ആറിനെ വിളിക്കൂ' എന്ന പ്രചരണ ചിത്രങ്ങളും ഇതിനൊപ്പം നല്‍കിയിരിക്കുന്നു. കൂട്ടുതേടുന്നവരെയും ജോലിതേടുന്നവരെയും ഭാഗ്യാന്വേഷികളെയുമൊക്കെ കബളിപ്പിച്ച് പൗരത്വഭേദഗതിക്ക്  അനുകൂലമായി പോള്‍ ചെയ്യിപ്പിക്കാനാണ് ബിജെപിയുടെ  ശ്രമമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അതേസമയം ഈ ടോള്‍ഫ്രീ നമ്പറില്‍ നെറ്റ്ഫ്‌ളിക്‌സ് ആറ് മാസത്തേക്ക് ഫ്രീ എന്ന പരസ്യത്തില്‍ ഉപഭോക്താക്കള്‍ വീണുപോകാതിരിക്കാന്‍ കമ്പനി മുന്‍കരുതല്‍ സ്വീകരിച്ചു. ഈ നമ്പര്‍ വ്യാജമാണെന്നും ഇത്തരമൊരു ഓഫര്‍ കമ്പനി നല്‍കിയിട്ടില്ലെന്നും നെറ്റ്ഫ്‌ളിക്‌സ് ട്വീറ്റ് ചെയ്തു.
 

Latest News