Sorry, you need to enable JavaScript to visit this website.

വിമാനയാത്രാ നിരക്കു കുറച്ചാല്‍ കമ്പനികള്‍ പൂട്ടേണ്ടി വരുമെന്ന് മന്ത്രി; നിരക്കുകള്‍ സര്‍ക്കാര്‍ നിയന്ത്രിക്കില്ല

ന്യൂദല്‍ഹി- യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് മൂലം കൂടുതല്‍ വിമാന കമ്പനികള്‍ പൂട്ടേണ്ടി വന്നേക്കുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. വിമാന കമ്പനികള്‍ വന്‍നഷ്ടം രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. വിമാന ടിക്കറ്റ് നിരക്കുകള്‍ സര്‍ക്കാര്‍ നിയന്ത്രിക്കാനുള്ള സാധ്യത മന്ത്രി തള്ളിക്കളഞ്ഞു. ഇന്ത്യയിലെ വ്യോമയാന രംഗത്ത് ശക്തമായ മത്സരമാണ് നടക്കുന്നത്. കൂടാതെ ഉയര്‍ന്ന ഇന്ധനച്ചെലവും മറ്റ് പ്രവര്‍ത്തനച്ചെലവുകളും കമ്പനികളെ വലയ്ക്കുന്നുണ്ട്.

20 വര്‍ഷം മുമ്പ് ദല്‍ഹി-മുംബൈ പാതയില്‍ ശരാശരി ടിക്കറ്റ് നിരക്ക് 5,100 രൂപയായിരുന്നു. എന്നാലിപ്പോള്‍ നിരക്ക് 4,600 രൂപയാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. കമ്പനികള്‍ അവരുടെ ചെലവിനേക്കാള്‍ കുറഞ്ഞ വിലയില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നുവെന്നാണ് അര്‍ത്ഥമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ടിക്കറ്റ് നിരക്ക് കുറച്ച് കൊടുക്കുന്നത് മൂലം കമ്പനികള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും അത് എയര്‍ ഇന്ത്യയുടെ മാത്രം പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞു. ജെറ്റ് എയര്‍വേസ് പൂട്ടി. അതിന് മുമ്പ് കിങ് ഫിഷറും, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയിലെ മുന്‍നിര വിമാന കമ്പനികളായ ഇന്‍ഡിഗോയും സ്പൈസ് ജെറ്റും യഥാക്രമം 1,062 കോടി രൂപയും 463 കോടി രൂപയും നഷ്ടം നേരിട്ടു. സെപ്തംബര്‍ 30-ന് അവസാനിച്ച പാദത്തില്‍ മറ്റ് കമ്പനികളും നഷ്ടം രേഖപ്പെടുത്തി. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് മാത്രമല്ല വ്യോമയാന കമ്പനികളെ ബാധിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കമ്പനികളുടെ ലാഭത്തെ വേറേയും കാരണങ്ങള്‍ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കമ്പനികളുമായി പതിവായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം നിരക്ക് ക്രമാതീതമായി കുറയ്ക്കുന്നത് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് നിരക്ക് ഈടാക്കണമെന്നത് അവരുടെ കാര്യം പക്ഷേ, യാഥാര്‍ത്ഥ്യ ബോധത്തോട് കൂടിയ നിരക്കുകള്‍ ഈടാക്കണമെന്നതാണ് ഞങ്ങളുടെ ഉപദേശമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത നിരക്ക് വര്‍ദ്ധനവ് പാടില്ല. നിരക്ക് കുറച്ച് നില്‍ക്കുന്നത് കമ്പനികളുടെ ബിസിനസ് താല്‍പര്യത്തിന് നിരക്കുന്നതുമല്ല.

Latest News