വടകര-പ്രവാസ ജീവിതം നിർത്താൻ തീരുമാനിക്കുമ്പോൾ ലത്തീഫിന്റെ ചിന്ത ഏറെയായിരുന്നു. ഇനി എന്ത് ചെയ്യും? വിജയിക്കുന്ന തൊഴിലേത്? ചിന്ത കാട് കയറുന്നതിന് മുമ്പ് ലത്തീഫ് തീരുമാനിച്ചു. സ്വന്തമായുള്ള ഭൂമിയിൽ ചെറുതായി എന്തെങ്കിലും കൃഷി ചെയ്ത് മുന്നോട്ടു പോവുക. നീണ്ട എട്ടു വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കാൻ അതോടെ ഉറപ്പിച്ചു. എന്നാൽ ലത്തീഫിന്റെ സ്ഥിരോത്സാഹവും നിശ്ചയ ദാർഢ്യവും കാർഷിക വൃത്തിയിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തെന്ന് മാത്രമല്ല, സംയുക്ത കൃഷിയിൽ മാതൃകാ കർഷകനെന്ന പ്രശസ്തിയിലേക്ക് ലത്തീഫിനെ എത്തിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ പ്രകൃതി കനിഞ്ഞരുളിയ കുറ്റിയാടി പുഴയുടെ തീരത്തെ എട്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് ലത്തീഫ് കാർഷിക വൃത്തിയിലും മൃഗ പരിപാലനത്തിലും തിളങ്ങുന്ന വിജയം കൈവരിച്ചത്. കാർഷിക കേരളത്തിന്റെ സമ്പന്നമായ തെങ്ങ്, കമുങ്ങ്, ജാതിക്ക, ഗ്രാമ്പു, കുരുമുളക്, വാഴ എന്നിവയ്ക്ക് പുറമെ വിദേശങ്ങളിലും മറ്റുമുള്ള തൊണ്ണൂറിൽപരം ഫലവൃക്ഷങ്ങളും കൃഷി ചെയ്യുന്നുണ്ട്.
ഇതിൽ മാത്രമല്ല, മൃഗ പരിപാലനത്തിലും വൻ വിജയമാണ് ലത്തീഫ് കൈവരിച്ചത്. പശു വളർത്തലിൽ തുടങ്ങി ആട് എരുമ, താറാവ്, എമു, മുയൽ ഉൾപ്പടെയുള്ളവയേയും ലത്തീഫ് സ്വന്തമാക്കി. വീടിനോട് ചേർന്ന സ്ഥലത്ത് കുളം കുഴിച്ച് മത്സ്യം വളർത്തി വിപണിയിൽ എത്തിക്കുന്നതിലും ലത്തീഫ് വിജയിച്ചു. മൂന്ന് വർഷം മുമ്പാണ് സുൽത്താനേറ്റ് ഓഫ് ഒമാനിൽ മാത്രം കണ്ടുവരുന്ന പ്രത്യേക ഇനത്തിൽപെട്ട ഈത്തപ്പന ശാസ്ത്രീയമായി കൃഷിക്ക് പുറമെ പലതരം പഴ വർഗ്ഗങ്ങളും ലത്തീഫിന്റെ കൃഷിയിടത്തിൽ നട്ടു വളർത്തുന്നുണ്ട്.റംബുട്ടാൻ, മുന്തിരി, ആപ്പിൾ,സപ്പോട്ട, മംഗോസ്റ്റിൻ, നാരകം, ചതുരനെല്ലി തുടങ്ങി 92 ഇനത്തിൽപ്പെട്ട പഴ വർഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.162 ൽപരം ആടുകൾ ഇപ്പോൾ ലത്തീഫിന്റെ ഫാമിലുണ്ട്. ഇവയിൽ ജമുനാപ്യാരി ഇനത്തിൽപ്പെട്ട സങ്കര ഇനവുമുണ്ട്. താറാവ്, അരയന്നം മുട്ടക്കോഴി, അലങ്കാര പക്ഷികൾ എന്നിവയേയും വളർത്തുന്നു.
തക്കാളി, വഴുതിന, പച്ചമുളക്, അമര, ചേമ്പ്, ചേന, കാച്ചിൽ മഞ്ഞൾ ഉൾപ്പെടെയുള്ള ജൈവ പച്ചക്കറികളും ലത്തീഫിന്റെ കൃഷിയിടത്തിലുണ്ട്.കുന്നുമ്മൽബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും നല്ല യുവ കർഷകൻ,വേളം പഞ്ചായത്തിലെ ഏറ്റവും നല്ല ക്ഷീര കർഷകൻ എന്നീ അവാർഡുകളും ലത്തീഫിന് ലഭിച്ചിട്ടുണ്ട്.
മമ്മത് - ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ ജിൽസീന എന്നിവരും ഇദ്ദേഹത്തിന് കൂട്ടായി ഒപ്പമുണ്ട്.