Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം; കേരള നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം- കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമ സഭ പ്രമേയം പാസാക്കി. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് പ്രത്യേകം വിളിച്ചു ചേര്‍ത്ത കേരള നിയമസഭ സമ്മേളനം പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ബിജെപിയുടെ ഏക അംഗം ഒ. രാജഗോപാല്‍ മാത്രമാണ് എതിര്‍ത്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.  കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല. 

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനു വിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രമേയം പറയുന്നു. ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് നിയന്ത്രണവും ഏതെങ്കിലും  വിഭാഗത്തിന് പൗരത്വത്തിന് കൂടുതല്‍ പരിഗണനയും നല്‍കുന്നിടത്ത് രാജ്യത്തിന്റെ മതേതര ഭാവം നഷ്ടപ്പെടുമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാതി-മത-പ്രാദേശിക വേര്‍തിരിവുകള്‍ക്കതീതമായി രാജ്യത്തെമ്പാടും പൊതുവികാരം ഉയര്‍ന്നുവന്നിട്ടുണ്ട്. ഭരണഘടനയുടെയും ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കുന്ന ആശയങ്ങളാണ് ഈ ഭേദഗതിയിലൂടെ നിയമ പ്രാബല്യം നേടിയിരിക്കുന്നത് എന്നതാണ് ഈ എതിര്‍പ്പിന്റെ അടിസ്ഥാനം. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി എന്നതു കൊണ്ട് ഈ നിയമം എല്ലാവരും ശിരസ്സാവഹിച്ചു കൊള്ളണമെന്ന് കല്‍പ്പിക്കുന്നത് നമ്മുടെ ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുയോജ്യമല്ല. ഭരണഘടനയും അതിന്റെ അന്തസത്തയുമാണ് പരമ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Latest News