സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്ത ഓസ്ട്രിയയിലെ ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചു

ന്യൂദല്‍ഹി- ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡര്‍ രേണു പാലിനെ തിരിച്ചു വിളിച്ചു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ 15 ലക്ഷം രൂപയുടെ വീട് താമസിക്കാന്‍ വാടകയ്ക്ക് എടുത്തതിനാണ് നടപടി. രേണു സാമ്പത്തിക ക്രമക്കേടും സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും വിദേശകാര്യമന്ത്രാലയം കണ്ടെത്തി.

1988 ബാച്ച് ഐ എഫ് എസ് ഓഫീസറായ രേണു അടുത്തമാസം ഓസ്ട്രിയയിലെ കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് നടപടി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വീടെടുത്ത് കോടിക്കണക്കിന് രൂപ അവര്‍ കൈപ്പറ്റിയെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനും വിദേശകാര്യമന്ത്രാലയവും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വാറ്റ് റീഫണ്ട് വ്യാജമായി അവകാശപ്പെട്ട രേണു തെറ്റായ വിവരങ്ങള്‍ നല്‍കി വിവിധ അനുമതികള്‍ സര്‍ക്കാരില്‍ നിന്നും കരസ്ഥമാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണത്തിനായി ചീഫ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലെ ഒരു സംഘം സെപ്തംബറില്‍ വിയന്ന സന്ദര്‍ശിച്ചിരുന്നു.

Latest News