റിയാദ് - ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങൾക്കുള്ള അനുമതി നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾക്ക് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനാനുമതി നൽകുന്നതിനുള്ള വ്യവസ്ഥകൾക്ക് മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഈ വ്യവസ്ഥകൾക്ക് രൂപം നൽകിയിരിക്കുന്നത്. ഇതോടൊപ്പം പതിവ് തൊഴിൽ സമയത്തിൽ കൂടുതൽ നേരം തൊഴിലാളികളെ ജോലിക്കു വെക്കുന്നതിനുള്ള വ്യവസ്ഥകൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും രൂപം നൽകിയിട്ടുണ്ടെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തനാനുമതി നൽകുന്നതിന് ജൂലൈ 16 ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
വ്യവസ്ഥകൾ പൂർണമായ വ്യാപാര സ്ഥാപനങ്ങൾ ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിന് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തെ നഗരസഭകളെയും ബലദിയകളെയും നാളെ മുതൽ ഉടമകൾക്ക് സമീപിക്കാവുന്നതാണെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിന് പ്രത്യേക ഫീസ് ബാധകമാണ്. സ്ഥാപനങ്ങളുടെ വിസ്തീർണം, പ്രവർത്തന മേഖല എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫീസ് കണക്കാക്കുക. ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകുന്നതിന് സ്ഥാപനങ്ങളിൽ സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാണ്. പതിവ് തൊഴിൽ സമയത്തിൽ കൂടുതൽ നേരം തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കലും നിർബന്ധമാണ്.
ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രത്യേക ഫീസിൽ നിന്ന് ആറു വിഭാഗം സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഫാർമസികൾ, വിവാഹ ഓഡിറ്റോറിയങ്ങൾ, ഇസ്തിറാഹകൾ, മെഡിക്കൽ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെട്രോൾ ബങ്കുകൾ, ജനവാസ കേന്ദ്രങ്ങൾക്കു പുറത്ത് പ്രവർത്തിക്കുന്ന പെട്രോൾ ബങ്കുകളോടു ചേർന്ന സർവീസ് സെന്ററുകൾ, ഹോട്ടലുകൾ-റിസോർട്ടുകൾ-ഫർണിഷ്ഡ് അപ്പാർട്ട്മെന്റുകൾ എന്നീ വിഭാഗം സ്ഥാപനങ്ങൾ ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിന് പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം വ്യക്തമാക്കി.