Sorry, you need to enable JavaScript to visit this website.

'പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ചത്  സി.പി.എം പ്രവർത്തകരെന്നത് ഗുരുതരം'

കോഴിക്കോട് - നാദാപുരത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ നിഷ്ഠുരമായ ആക്രമണം അഴിച്ചുവിട്ടതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേരും സി.പി.എം പ്രവർത്തകരാണെന്നുള്ളത് ഏറെ ഗൗരവപരമായ സന്ദേശമാണ് നൽകുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്. പോലീസ് അറസ്റ്റ് ചെയ്ത മലയിൽ മനോജ്, ഇല്ലിക്കൽ അഭിലാഷ് എന്നിവർ സി.പി.എമ്മിന്റെ സജീവ പ്രവർത്തകരും ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. രാജ്യം ഒന്നടങ്കം പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്ര സർക്കാറിനെതിരെയും പോരാടുമ്പോൾ സി.പി.എം ഇവിടെ സ്വീകരിക്കുന്ന സമീപനം മതേതര കൂട്ടായ്മയെ തകർക്കുന്നതും വിശ്വസനീയമല്ലാത്തതുമാണ്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന രാഷ്ട്രീയ നെറികേടുകൾ സി.പി.എമ്മും തുടരുകയാണെന്നും ഇത് ജനാധിപത്യ മതേതര സമൂഹം കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും സിദ്ദീഖ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 


സ്വന്തം പാർട്ടിയുടെ പ്രവർത്തകരായ രണ്ടു ചെറുപ്പക്കാരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ആദ്യ ഘട്ടത്തിൽ തന്നെ യു.എ.പി.എ ചുമത്തിയതും എൻ.ഐ.എ മുഖേന കേന്ദ്ര ഇടപെടലിന് വഴിയൊരുക്കിയതും സി.പി.എം നേതൃത്വം കൊടുക്കുന്ന സർക്കാർ തന്നെയാണ്. ദേശീയ തലത്തിൽ സി.പി.എം സ്വീകരിക്കുന്ന സമീപനത്തെ കേരള ഘടകവും സർക്കാറും ഗളഛേദം ചെയ്യുകയാണ്.


ആയിഷ റന എന്ന ജാമിഅ മില്ലിയ വിദ്യാർഥിനി ഉത്തരേന്ത്യയിലെ കാവി പോലീസിനെതിരെ നേർക്കു നിന്ന് പോരാടിയെങ്കിൽ കേരളത്തിൽ അവരെ കൂവി തോൽപിക്കാനും മാപ്പു പറയിക്കാനുമാണ് സി.പി.എം പ്രവർത്തകർ ശ്രമിച്ചത്. സ്വന്തം അഭിപ്രായം വീട്ടിൽ പോയി പറയണമെന്ന് ആയിഷയോട് ആക്രോശിക്കുന്ന സി.പി.എം പ്രവർത്തകർ എന്ത് ലിംഗ നീതിയെയും സ്ത്രീ സമത്വത്തെയും കുറിച്ചാണ് പറയുന്നതെന്ന് സിദ്ദീഖ് ചോദിച്ചു. വനിതാ മതിലിന്റെ വാർഷികത്തിൽ സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടും സി.പി.എമ്മിന്റെ സമീപനം എന്തെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇവയെന്ന് സിദ്ദീഖ് കൂട്ടിച്ചേർത്തു.
 

Latest News