ന്യൂദൽഹി- കൊടും കടുത്ത തണുപ്പിനെ അവഗണിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലെ വനിതകളുടെ പ്രക്ഷോഭം തുടരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഇവിടെ രാപകൽ നടത്തി വരുന്ന പ്രതിഷേധ സമരം പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. പ്രതിഷേധവേദിയിൽ നിന്ന് ആസാദി മുദ്രാവാക്യങ്ങൾക്കൊപ്പം പാട്ടും ഗസലുകളും ഷായരിയും മുഴങ്ങുന്നു.
അവർ ആദ്യം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. പിന്നീട് ബാബരി മസ്ജിദ് നിന്നിടത്ത് ക്ഷേത്രം പണിയാൻ ഒരുങ്ങുന്നു. ഇപ്പോൾ ഞങ്ങളെ രാജ്യത്തു നിന്നു തുരത്താൻ ഒരുങ്ങുന്നു. ഇവിടെ മുസ്‌ലിംകൾ തന്നെ വേണ്ടെന്നാണോ ഈ സർക്കാർ പറയുന്നതെന്നാണ് രണ്ടാഴ്ചക്കാലമായി സമരത്തിലിരിക്കുന്ന ഗുലാബിയുടെ ചോദ്യം. ഇന്ത്യ തങ്ങളുടെ രാജ്യമാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പേ തന്നെ തങ്ങളുടെ കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇവിടുന്ന് പോകാൻ ആര് പറഞ്ഞാലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇടയ്ക്ക് കയറി സംസാരിച്ച സക്കീന പറയുന്നത്.
കട്ടൻ ചായയും മുട്ട പുഴുങ്ങിയതും മാത്രമാണ് ഈ അനിശ്ചിത കാല സമരപ്പന്തലിൽ തണുപ്പകറ്റാനുള്ള ഏക മാർഗം. പൗരത്വ ഭേദഗതി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് മുതൽ ആരംഭിച്ചതാണ് ഷഹീൻ ബാഗിലെ പ്രതിഷേധ സമരം. രാജ്യത്ത് പലയിടത്തും പ്രതിഷേധ സമരങ്ങൾ ലാത്തിച്ചാർജിലേക്കും കല്ലേറിലുമൊക്കെയായി അക്രമത്തിലേക്ക് വഴി മാറിയപ്പോഴും ഷഹീൻ ബാഗിലെ സമരം പൂർണമായും സമാധാനപരമായാണു നീങ്ങുന്നത്.
നൂറോളം പേരടങ്ങുന്ന വളണ്ടിയർമാരുടെ സംഘം പല ഷിഫ്റ്റുകളിലായി സമരക്കാർക്ക് സഹായങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്. ജാമിഅ, ഡൽഹി സർവകലാശാല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥിനികളും ഇവർക്കൊപ്പമുണ്ട്. പുരുഷൻമാരുടെ സാന്നിധ്യം തന്നെ തീരെ കുറവായ സമര പന്തലിന് 200 മീറ്റർ അകലെ മൂന്നു പോലീസുകാരുമായി ഒരു വാൻ നിർത്തിയിട്ടിട്ടുണ്ട്. ഇരുന്നൂറോളം സ്ത്രീകളാണ് ഇവിടെ പ്രതിദിനം പ്രതിഷേധ ധർണയിരിക്കുന്നത്. ക്രിസ്തുമസ് രാത്രിയിയിൽ സാന്തോക്ലോസിന്റെ വേഷമണിഞ്ഞ ക്രിസ്തുമസ് പപ്പയും സമരക്കാർക്കു നടുവിലെത്തിയിരുന്നു.