Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വ രജിസ്‌ട്രേഷൻ; ബി.ജെ.പി  - കോൺഗ്രസ് പോര് മുറുകുന്നു

ന്യൂദൽഹി - പൗരത്വ രജിസ്‌ട്രേഷന്റെയും തടങ്കൽ കേന്ദ്രങ്ങളുടെയും കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ആരോപണ- പ്രത്യാരോപണങ്ങൾ മുറുകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി കള്ളം പറയുകാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. രാജ്യത്തു തടങ്കൽ കേന്ദ്രങ്ങൾ ഇല്ലെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നുമുള്ള മോഡിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് രാഹുലിന്റെ ട്വിറ്റർ പ്രതികരണം. ആർ.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരത മാതാവിനോട് കള്ളം പറയുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 


കഴിഞ്ഞ ഞായറാഴ്ച ദൽഹി രാംലീല മൈതാനത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസമിലെ തടങ്കൽ കേന്ദ്രത്തിന്റെയും വിഡിയോ സഹിതമാണ് രാഹുൽ ട്വിറ്റ് ചെയ്തത്. ഝൂട്ട്, ഝൂട്ട്, ഝൂട്ട് (കള്ളം, കള്ളം, കള്ളം) എന്ന ഹാഷ്ടാഗിലാണ് രാഹുലിന്റെ ട്വീറ്റ്.
കേന്ദ്ര സർക്കാർ തടങ്കൽ കേന്ദ്രങ്ങൾ നിർമിച്ചുവെന്ന് കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. 
കോൺഗ്രസും ചില അർബൻ നക്‌സലുകളും മുസ്‌ലിംകളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുമെന്ന് അഭ്യൂഹങ്ങൾ പരത്തുന്നു. രാജ്യത്തെ മുസ്‌ലിംകളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കില്ല. രാജ്യത്ത് ഒരു തടങ്കൽ കേന്ദ്രവും ഇല്ലെന്നുമാണ് മോഡി പ്രസംഗിച്ചത്. 


രാജ്യത്തെ മുസ്‌ലിംകൾക്ക് പൗരത്വ നിയമവും എൻ.ആർ.സിയും ബാധകമല്ല. സുപ്രീം കോടതി ഉത്തരവിന് ശേഷം മാത്രമാണ് അസമിൽ പൗരത്വ പട്ടിക നടപ്പാക്കിയതെന്നും മോഡി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാഹുലിന്റെ വാദങ്ങളെ ഖണ്ഡിച്ച് ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യയും രംഗത്തുവന്നു. 
2011 ൽ അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പാണ് അമിത് മാളവ്യ പുറത്തുവിട്ടത്. അനധികൃത കുടിയേറ്റക്കാരായ 362 പേരെ അസമിലെ തടങ്കൽ പാളയത്തിൽ അടച്ചിട്ടുണ്ടെന്നാണ് വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നത്. 


വിവാദമായ ദേശീയ പൗരത്വ രജിസ്റ്ററിന്റെയും ജനസംഖ്യാ രജിസ്റ്ററിന്റെയും പിതൃത്വത്തെച്ചൊല്ലിയും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ തർക്കം തുടരുകയാണ്. യു.പി.എ കാലത്തെ പദ്ധതികളാണ് ഇതു രണ്ടുമെന്ന രേഖകൾ പുറത്തുവിട്ട് ബി.ജെ.പി കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. അതേസമയം യു.പി.എ കാലത്ത് വിഭാവനം ചെയ്തതുപോലെയല്ല എൻ.പി.ആർ ഇപ്പോൾ നടപ്പാക്കുന്നത് എന്നാണ് കോൺഗ്രസിന്റെ വാദം.


അതിനിടെ എൻ.പി.ആറിനെയും എൻ.ആർ.സിയെയും ചൊല്ലി അമിത് മാളവ്യവും മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരവും തമ്മിലും കൊമ്പ് കോർത്തു. എൻ.പി.ആറിനെതിരെ കോൺഗ്രസ് രൂക്ഷമായ വിമർശനം ഉന്നയിക്കുന്നതിനെ, യു.പി.എ സർക്കാരിന്റെ കാലത്ത് എൻ.പി.ആർ പ്രവർത്തനത്തിനു തുടക്കമിട്ടുകൊണ്ട് ചിദംബരം പ്രസംഗിക്കുന്ന വീഡിയോ അമിത് മാളവ്യ പുറത്തുവിട്ടു. 2010ലെ സെൻസസ് പ്രവർത്തനങ്ങൾക്കൊപ്പം എൻ.പി.ആർ തയാറാക്കുന്നതിന്റെ വിശദാംശങ്ങൾ ചിദംബരം വ്യക്തമാക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.


ചരിത്രത്തിൽ ആദ്യമായി നമ്മൾ 120 കോടി ജനങ്ങളെ എണ്ണി തിട്ടപ്പെടുത്തി, തിരിച്ചറിയൽ രേഖകൾ നൽകുകയാണ്. ലോകത്ത് മറ്റൊരിടത്തും ഇത്തരത്തിലുള്ള പ്രവർത്തനം നടന്നിട്ടില്ലെന്ന് പ്രസംഗത്തിൽ ചിദംബരം പറയുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമായിരുന്നു ചിദംബരത്തിന്റെ പ്രഖ്യാപനം.
2010ൽ യു.പി.എ സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിട്ട എൻ.പി.ആറിൽനിന്ന് വ്യത്യസ്തമായ പദ്ധതിയാണ് ബി.ജെ.പിയുടേത് എന്നാണ് ചിദംബരം ഇതിന് മറുപടി നൽകിയത്. ബി.ജെ.പി ദുഷ്ടലാക്കോടെയാണ് എൻപിആർ നടപ്പാക്കുന്നത്. തന്റെ പ്രസംഗത്തിൽ എൻ.ആർ.സി എന്ന വാക്കു പോലുമില്ലെന്നും ചിദംബരം വ്യക്തമാക്കി. 


ചിദംബരത്തിന്റെ പ്രതികരണത്തിനു പിന്നാലെ, എൻ.പി.ആർ പൗരത്വ കാർഡുമായി ബന്ധപ്പെട്ടതാണെന്ന് ചിദംബരം വ്യക്തമാക്കുന്ന മറ്റൊരു വിഡിയോയുമായി അമിത് മാളവ്യ വീണ്ടും രംഗത്തുവന്നു. താമസം തെളിക്കുന്നതിനുള്ള രേഖയും അതുവഴി പൗരത്വ രേഖയും നൽകുകയാണ് എൻ.പി.ആർ ലക്ഷ്യമിടുന്നതെന്ന്, 2012ലെ ഈ പ്രസംഗത്തിൽ ചിദംബരം പറയുന്നു. ഇതിനു പിന്നാലെ തന്നെ യു.പി.എ ഭരണകാലത്ത് ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. പൗരത്വ രജിസ്റ്റർ തയാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൻ.പി.ആർ നടപ്പാക്കുന്നതെന്ന് വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ആസൂത്രണ കമ്മിഷൻ 300 കോടി വകയിരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


 

Latest News