കരിപ്പൂർ - കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്കുളള എയർ ഇന്ത്യയുടെ ജംബോ വിമാന സർവീസ് ഫെബ്രുവരിയിൽ ആരംഭിക്കും. ജിദ്ദയിലേക്കുളള ബി 747-400 ജംബോ വിമാനത്തിന് ഡി.ജി.സി.എ കഴിഞ്ഞ ജൂലൈയിൽ അനുമതി നൽകിയിരുന്നെങ്കിലും സർവീസ് ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഡിസംബർ 25 മുതൽ സർവീസ് തുടങ്ങുമെന്ന് എം.കെ. രാഘവൻ എം.പി ഒരു മാസം മുമ്പ് അറിയിച്ചിരുന്നെങ്കിലും വിമാനത്തിന് കരിപ്പൂരിലെ റൺവേ പാർക്കിങ് പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല. ഇതോടെ സർവീസ് വൈകുകയായിരുന്നു.
അനുമതി ലഭിച്ച് മാസങ്ങളായെങ്കിലും ഇതു വരെ സർവീസ് തുടങ്ങിയിട്ടില്ല. ഡിസംബർ 25 മുതൽ സർവീസ് തുടങ്ങുമെന്ന് എം.കെ. രാഘവൻ എം.പി ഒരു മാസം മുമ്പ് അറിയിച്ചിരുന്നു. എന്നാൽ വിമാനം പകൽ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് ഇതുവരെ സർവീസ് തുടങ്ങുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ മാസമാണ് വിമാനത്താവള അതോറിറ്റിക്ക് എയർ ഇന്ത്യ കത്ത് നൽകിയത്.
നിലവിൽ തയാറാക്കിയിരിക്കുന്ന സമയക്രമം പ്രകാരം രാത്രി 11.15 നു ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 07.05 നു കരിപ്പൂരിൽ എത്തും. തിരിച്ചു വൈകിട്ട് 5.30 നു പുറപ്പെട്ടു 9.15 ന് ജിദ്ദയിൽ എത്തും.
പകൽ പത്ത് മണിക്കൂറോളം കരിപ്പൂരിൽ വിമാനം നിർത്തിയിടുന്നതാണ് പ്രശ്‌നം. ഇതിന് പരിഹാരമായി മറ്റിടങ്ങളിലേക്ക് ആഭ്യന്തര സർവീസ് നടത്താനാണ് അതോറിറ്റി നിർദേശിച്ചത്. തിരുവനന്തപുരം, ദൽഹി, ഹൈദരാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസ് നടത്താനായിരുന്നു നിർദേശം. ഇക്കാര്യത്തിൽ നടപടികൾ പൂർത്തിയായിട്ടില്ല. കൂടാതെ, മാർച്ച് 28 വരെ കരിപ്പൂരിൽ ടാക്‌സിവേ നവീകരണം നടക്കുന്നതിനാൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് ആറ് വരെ റൺവേ അടക്കുന്നുണ്ട്. പകൽ സമയത്ത് സർവീസ് നടത്തുന്നതിനുളള നിയന്ത്രണവും നടപടിയെ ബാധിച്ചിട്ടുണ്ട്.