Sorry, you need to enable JavaScript to visit this website.

മുസ്‌ലിം കല്യാണത്തിന് കാവലായി ഹിന്ദുക്കള്‍ 

ലഖ്‌നൗ-യു.പിയിലെ പല നഗരങ്ങളും സംഘര്‍ഷത്തിന്റെ പിടിയിലാണ്. അതിനിടയ്ക്ക് ഒരു മുസ്‌ലിം കല്യാണത്തിന് ഹൈന്ദവര്‍ സുരക്ഷയൊരുക്കിയത് ശ്രദ്ധേയമായി. കാണ്‍പൂരിലാണ് വിവാഹ ഘോഷയാത്രക്ക് ഹൈന്ദവര്‍ സുരക്ഷയൊരുക്കിയത്. ഡിസംബര്‍ 21ന് നടന്ന പരിപാടിയുമായി മുന്നോട്ട് പോകുന്നത് പ്രശ്‌നമാകുമെന്ന് ചെറുക്കന്റെ വീട്ടുകാര്‍ ഭയപ്പെട്ടു. ഏതാനും മണിക്കൂര്‍ മുന്‍പ് പ്രതിഷേധത്തിനിറങ്ങിയ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ പാരാമിലിറ്ററി വിഭാഗവും, പോലീസും തെരുവില്‍ റോന്ത് ചുറ്റുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതാപ്ഗാര്‍ഹിലെ 25കാരി സീനത്തിന്റെ വിവാഹം മാറ്റിവെയ്ക്കുന്ന കാര്യം മുതിര്‍ന്നവര്‍ ആലോചിച്ചത്.
വരന്‍ ഹസ്‌നായിന്‍ ഫാറൂഖുമായി ഫോണില്‍ സംസാരിച്ച ശേഷം സീനത്തിന്റെ അമ്മാവന്‍ കുടുംബത്തോടൊപ്പം വിഷയം ചര്‍ച്ച ചെയ്തു. ഇതിനിടെയാണ് വിവരം അയല്‍ക്കാരനായ വിമല്‍ ചപാദ്യ അറിയുന്നത്. അദ്ദേഹം മറ്റ് രണ്ട് സുഹൃത്തുക്കളെ കൂട്ടി സീനത്തിന്റെ കുടുംബത്തിന് ഒരു വാക്ക് കൊടുത്തു. കര്‍ഫ്യൂവും അക്രമവും നടക്കുന്ന തെരുവില്‍ വരന്റെ ഘോഷയാത്രയ്ക്ക് സുരക്ഷ തങ്ങള്‍ ഒരുക്കാമെന്നാണ് ഇവര്‍ അറിയിച്ചത്.
70 പേരുടെ വിവാഹ ഘോഷയാത്ര എത്തുമ്പോള്‍ ചപാദ്യയുടെ നേതൃത്വത്തില്‍ 50ഓളം ഹിന്ദുക്കളാണ് വിവാഹ സംഘത്തിന് വലയം ചെയ്ത് സുരക്ഷ ഒരുക്കിയത്. ഒരു കിലോമീറ്റര്‍ ദൂരെയുള്ള വിവാഹ വേദി വരെ ഇവര്‍ ഒപ്പം നിന്നു. സീനത്ത് തന്റെ കണ്‍മുന്നില്‍ വളര്‍ന്നതാണെന്നാണ് ചപാദ്യയുടെ വിഷയത്തിലെ പ്രതികരണം. അവള്‍ വിഷമിക്കുന്നത് കാണാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നതാണ് ഈ സവിശേഷ നിമിഷങ്ങള്‍ക്ക് വഴിയൊരുക്കിയത്.

Latest News