വാഷിങ്ടൺ- സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ ഇന്ത്യ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ആവശ്യപ്പെട്ടു. ലോകത്തിലെ അതിവേഗം വളർന്ന് കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയിൽ കുറയുന്ന ഉപഭോഗവും നിക്ഷേപവും നികുതി വരുമാനവും മറ്റ് ഘടകങ്ങളും ചേർന്ന് വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചുവെന്ന് ഐ.എം.എഫ് വാർഷിക വിശകലനത്തിൽ പറഞ്ഞു.
ലക്ഷങ്ങളെ ദാരിദ്ര്യത്തിൽ നിന്നും പുറത്തെത്തിച്ചശേഷം ഇന്ത്യ ഇപ്പോൾ നിർണായകമായ സാമ്പത്തിക മാന്ദ്യത്തിന്റെ ഇടയിലാണെന്ന് ഐഎംഎഫ് പറയുന്നു. നിലവിലെ തളർച്ചയെ പരിഗണിക്കുന്നതിനും ഉയർന്ന വളർച്ചാ നിരക്കിലേക്ക് ഇന്ത്യയെ തിരികെ എത്തിക്കുന്നതിനും അടിയന്തരമായ നയതീരുമാനങ്ങൾ നടപ്പിലാക്കണമെന്ന് അസിസ്റ്റന്റ് ഡയറക്ടറായ റാനിൽ സാൽഗദോ പറഞ്ഞു.
ഉയർന്ന കട പരിധിയും പലിശയും കണക്കിലെടുത്താൽ സർക്കാരിന് വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള ചെലവഴിക്കലിനുള്ള ഇടം കുറവാണെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നൽകി.സാമ്പത്തിക മാന്ദ്യം തുടരുകയാണെങ്കിൽ ആർബിഐ പലിശ നിരക്കുകൾ കുറയ്ക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.