റിയാദ്- പൗരത്വഭേദഗതി നിയമത്തെ തുടർന്ന് നടക്കുന്ന പ്രക്ഷോഭങ്ങളിൽ ആശങ്കയറിയിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) രംഗത്ത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുസ്‌ലിംകളുടെ പുണ്യ സ്ഥലങ്ങൾ സംരക്ഷിക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.
പൗരത്വ അവകാശങ്ങൾ, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിലെ മുസ്‌ലിംകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഒ.ഐ.സി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഐക്യരാഷ്ട്ര സഭയുടെ തത്വമനസരിച്ചും അന്താരാഷ്ട്ര ഉടമ്പടികൾ അനുസരിച്ചും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വിവേചനം കൂടാതെ അനുവദിച്ചുകൊടുക്കണം. മറിച്ചുള്ള നീക്കങ്ങൾ സമാധാനവും സുരക്ഷയും അപകടത്തിലാക്കുമെന്നും ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കുമെന്നും ഒ.ഐ.സി പ്രസ്താവനയിൽ പറഞ്ഞു. ഗൾഫ് രാജ്യങ്ങളടക്കം 57 രാജ്യങ്ങളാണ് ഒ.ഐ.സിയിലുളളത്.