കോഴിക്കോട് - എന്തിനെന്നറിയാതെ വാഹനങ്ങൾക്ക് പിന്നാലെ ഒടുന്ന പട്ടികളെ പോലെയാണ് കേന്ദ്രം ഭരിക്കുന്നവരെന്ന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥ് പറഞ്ഞു. എം എസ്.എഫ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരിക്കുന്നവരെ ചോദ്യം ചെയ്യുമ്പോഴേ ജനാധിപത്യം ശക്തിപ്പെടൂവെന്ന് അദ്ദേഹം പറഞ്ഞു. ജെ.എൻ.യു.വിലെ കുറച്ച് വിദ്യാർഥികൾ ചോദ്യം ചോദിച്ചപ്പോൾ അവരെ അധിക്ഷേപിച്ചു. ജനം അനങ്ങിയില്ല. ശബ്ദിച്ച ബുദ്ധിജീവികളെ അർബൻ നക്‌സൽ എന്ന് വിളിച്ചു. മുസ്‌ലിം ചോദിച്ചാൽ ജിഹാദിയാക്കും.
രാജ്യത്ത് ഒന്നിച്ച് ജീവിക്കേണ്ടതുണ്ട്. ഏകാധിപത്യത്തിലേക്ക് മാറുന്നത്, ജനം ചോദ്യം ചെയ്യാൻ മടിക്കുമ്പോഴാണ്. ഏകാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയം സംവാദമില്ലായ്മയാണ്. സർക്കാറിനെ വിമർശിക്കുമ്പോൾ സർക്കാറിനെ മാത്രം ഭയന്നാൽ പോരാ; പിന്തുണക്കാരെയും പേടിക്കണം. അവർ വായടപ്പിക്കാൻ ശ്രമിക്കുന്നു.
കശ്മീരിൽ 370 എടുത്ത് കളഞ്ഞപ്പോൾ ആരും മിണ്ടിയില്ല. നാലര മാസമായി അവിടെ ഇന്റർനെറ്റില്ല. മൗനമാണ്. പൊട്ടൻമാരാണ്, ബുദ്ധിയില്ല. വാഹനങ്ങൾക്ക് പിറകെ ഓടുന്ന പട്ടികളെപ്പോലെയാണ് കേന്ദ്ര സർക്കാർ. കയ്യൂക്കുള്ള പൊട്ടൻമാരാണ്. ഫാസിസമൊന്നുമല്ല. ഒരു കോടി ആൾക്കാരെ എന്തു ചെയ്യാൻ പോകുന്നുവെന്ന് അറിയില്ല. അമേരിക്കയിൽ പോകാൻ പാസ്‌പോർട്ട് മതി. ഇന്ത്യയിൽ ജീവിക്കാൻ പാസ്‌പോർട്ട് പോരെന്നാണ്.
രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക സ്ഥിതിയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും രാജ്യത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുമാണ് പൗരത്വ നിയമം ഭേദഗതി ചെയ്തതെന്ന് എൻ കെ. പ്രേമചന്ദ്രൻ എം പി. പറഞ്ഞു. ദേശീയ സോഷ്യലിസം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഹിറ്റ്‌ലർ ജർമനിയിൽ വന്നതെങ്കിൽ ദേശീയ മതേതരത്വം ആയിരുന്നു നരേന്ദ്ര മോദിയുടെ മുദ്രാവാക്യം.
ആഭ്യന്തര പ്രശ്‌നം ഉയർന്നപ്പോഴൊക്കെ ജനശ്രദ്ധ തിരിച്ചുവിടാൻ ഏകാധിപതികൾ ശ്രമിച്ചിട്ടുണ്ട്. 2008 ലും 2012-13 ലും ലോക സമ്പദ്ഘടന തകർന്നടിഞ്ഞപ്പോഴും ഉയർന്നു നിന്നതായിരുന്നു ഇന്ത്യൻ സമ്പദ് രംഗം. 2014ലെ ധനസ്ഥിതി കണ്ട് ലോകം വാഴ്ത്തി. എന്നാലിപ്പോൾ തുടർച്ചയായ ആറ് ക്വാർട്ടറിലായി സാമ്പത്തിക വളർച്ച 4.5 ശതമാനമാണ്. ഇന്ത്യൻ ചരിത്രത്തിലില്ലാത്ത വിധം തൊഴിലില്ലായ്മ വർധിച്ചു.
മതപരമായി ഭിന്നിപ്പിക്കുകയെന്ന തന്ത്രം പ്രയോഗിക്കുന്നവർ മുട്ടുമടക്കേണ്ടി വരും. ഇത് മുസ്‌ലിംകളുടേതല്ല. മതേതരത്വത്തിന്റെ പ്രശ്‌നമാണ്. പൗരത്വ രജിസ്റ്റർ ന്യൂനപക്ഷങ്ങൾക്ക് വെല്ലുവിളിയാണ്. 50000 കോടി രൂപയാണ് രജിസ്റ്ററുണ്ടാക്കാൻ ചെലവഴിക്കേണ്ടത്. രണ്ട് കോടി അനധികൃത കുടിയേറ്റക്കാർ ഉണ്ടന്നതാണ് കണക്ക്. മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്നത് അപകടകരമാണ്. 36 ദിവസത്തിൽ 35 നിയമ ഭേദഗതികൾ പാസാക്കിയ കേന്ദ്ര സർക്കാർ അധികാരത്തിന്റെ പ്രമത്തതയിലാണ്.കോഴിക്കോട്ടെ യു.എ.പി.എ ചുമത്തിയ കുട്ടികൾ വെളിച്ചം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.