വളവിൽ വാഹന പരിശോധന പാടില്ല എന്ന സർക്കാർ നയത്തിന് പുല്ലു പോലും വില കൊടുക്കാതെ അങ്ങനെ ചെയ്തതിനെ ചോദ്യം ചെയ്ത പി എസ് സി ഉദ്യോഗസ്ഥന്റെ പല്ല് പോലീസ് അടിച്ചു കൊഴിച്ച വാർത്ത വൈറലായിരിക്കുകയാണ്. പോലീസിന്റെ അതിക്രമങ്ങളുടെ വാർത്തകളില്ലാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കേരളം. എന്തുണ്ടായാലും പിന്നീട് പിൻവലിക്കുന്ന ഒരു സസ്‌പെൻഷൻ മാത്രമാണ് കുറ്റവാളികൾക്ക് ലഭിക്കുന്നത്. എടുത്തു പറയത്തക്ക ശിക്ഷ പോലീസിനു ലഭിച്ചത് ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ മാത്രമാണ്. അതിനിടയിലാണ് ഏറെ വിവാദമായിരുന്ന വരാപ്പുുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിൽ വരാപ്പുഴ എസ്.ഐ ആയിരുന്ന ദീപക്കടക്കം നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. റൂറൽ ടാസ്‌ക് ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ് ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്നു പ്രതികൾ. വടക്കൻ പറവൂർ സി.ഐയായിരുന്ന ക്രിസ്പിൻ സാം ആണ് അഞ്ചാം പ്രതി. ആരോപണ വിധേയനായ ഡി.ഐ.ജി എ.വി. ജോർജിനെ സാക്ഷിയാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. ശ്രീജിത്തിനെ അടക്കം 10 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് ഇതിന്റെ രേഖകൾ കൃത്യമമായി സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
2018 ഏപ്രിൽ 9 ന് നിരപരാധിയായിരുന്ന എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ്.പിയായിരുന്ന എ.വി ജോർജിന്റെ പ്രത്യേക സ്‌ക്വാഡായ റൂറൽ ടൈഗർ ഫോഴ്സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ കൊണ്ടുപോകുന്ന വഴി ജീപ്പിലിട്ടും തുടർന്ന് സ്റ്റേഷനിലും ശ്രീജിത്ത് ക്രൂരമായി മർദിക്കുകയായിരുന്നു.
ഒരു സംഘം ആളുകൾ വാസുദേവന്റെ വീടിന് നേരെ ആക്രമണം നടത്തിയതിനെ തുടർന്നായിരുന്നു ആത്മഹത്യ. തുടർന്നു 14 പേരെ പ്രതി ചേർത്ത് വരാപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശ്രീജിത്തും സഹോദരൻ സജിത്തും കേസിലെ പ്രതികളായിരുന്നു. ക്രൂരമായ മർദനങ്ങളുടെ ഭാഗമായി ശ്രീജിത്തിന്റെ വൻകുടൽ പലതായി മുറിഞ്ഞു. പുറമെ രക്തം വരാത്ത രീതിയിലുള്ള മൂന്നാം മുറ പ്രയോഗമായിരുന്നു പോലീസ് നടത്തിയത്. വയറു വേദനിക്കുന്നുവെന്നു പലവട്ടം പറഞ്ഞ് കരഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാനോ ചികിത്സ നൽകാനോ തയാറായില്ല. കുടിക്കാൻ വെള്ളം ചോദിച്ചിട്ടു നൽകിയില്ല. പിന്നീട് പോലീസ് തന്നെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെയാണ് വൻ കുടലിന് മുറിവേറ്റതായി കണ്ടെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ശ്രീജിത്ത് മരണപ്പെടുകയായിരുന്നു. അതിനിടെ പറവൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി ശ്രീജിത്തിന്റെ മൊഴിയെടുത്തിരുന്നു.
ശ്രീജിത്തിന്റെ ജനനേന്ദ്രിയത്തിൽ ഗുരുതര പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. വൃഷണങ്ങളിൽ രക്തം കട്ടപിടിച്ച നിലയിൽ കണ്ടെത്തി. ചെറുകുടൽ മുറിഞ്ഞ് വിട്ടുപോകാറായ നിലയിലായിരുന്നു. പോലീസ് മർദനത്തിൽ സംഭവിക്കുന്ന വിധം ശരീരമാകെ ചതവുകളും കണ്ടെത്തി. എന്നാൽ ഉരവുകളോ മുറിവുകളോ കാര്യമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തെ തുടർന്ന് നാട്ടുകാർ ശക്തമായി തന്നെ രംഗത്തിറങ്ങി. ബി.ജെ.പിയും സജീവമായി രംഗത്തു വരികയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സംഭവത്തെ കുറിച്ചന്വേഷിക്കാൻ ഐ.ജി ശ്രീജിത്തിനെ ചുമതലപ്പെടുത്തി. ശ്രീജിത്ത് സി.ഐക്കും എസ്.ഐക്കുമെതിരെ നടപടിക്ക് ശുപാർശ ചെയ്തു. പിന്നീട് ഇരുവരേയും സർവീസിൽ നിന്ന് നീക്കം ചെയ്തു. എസ്.ഐ ജി.എസ്.ദീപക്കിനെയും ആദ്യ മൂന്ന് പ്രതികളായ ആർ.ടി.എഫ് ഉദ്യോഗസ്ഥരെയും പോലീസ് അറസ്റ്റ് ചെയ്തു. എട്ടു മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ആലുവ പോലീസ് ക്ലബ്ബിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, അന്യായമായി തടങ്കലിൽ വെക്കൽ, ദേഹോപദ്രവം ഏൽപിക്കൽ എന്നീ കുറ്റങ്ങളാണ് എസ്.ഐ ദീപക്കിനെതിരെ ചുമത്തിയത്. പിന്നീട് വാസുദേവനുമായി സംഘർഷമുണ്ടായ സംഭവത്തിലെ യഥാർത്ഥ പ്രതികൾ കോടതിയിൽ കീഴടങ്ങുകയും ശ്രീജിത്ത് സംഭവത്തിൽ നിരപരാധിയാണെന്നറിയിക്കുകയും ചെയ്തു. അതോടെ വാസുദേവനുമായി ഉണ്ടായ സംഘർഷത്തിലെ പരിക്കാണ് ശ്രീജിത്തിന്റെ മരണ കാരണമെന്നു സ്ഥാപിക്കാനുള്ള പോലീസ് നീക്കവും പൊളിഞ്ഞു. അതിനായി വ്യാജരേഖ ഉണ്ടാക്കിയെന്നും തെളിഞ്ഞു.
2019 ജൂണിൽ നെടുങ്കടത്ത് രാജ്കുമാർ ലോക്കപ്പിൽ കൊല്ലപ്പെട്ടപ്പോഴാണ് ശ്രീജിത്ത് കൊലയിൽ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നും മിക്ക പോലീസുകാരും സർവീസിൽ തന്നെ തുടരുന്നു എന്നുമുള്ള സത്യം പുറത്തു വന്നത്. തുടർന്നുണ്ടായ സമ്മർദങ്ങളുടെ ഫലമായാണ് ഇപ്പോഴെങ്കിലും കുറ്റപത്രം സമർപ്പിച്ചത്. ഏങ്ങണ്ടിയൂരിൽ കസ്റ്റഡി മർദനത്തിൽ മനംനൊന്ത് ദളിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത കേസിൽ പോലീസുകാരായ സാജൻ, ശ്രീജിത്ത് എന്നിവരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനു തൊട്ടു പിറകെയാണ് ഈ കേസിലും കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ അതുമാത്രം പോരാ, ഉദയകുമാർ കൊലക്കേസ് പോലെ ഈ രണ്ടു കേസുകളിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നുറപ്പു വരുത്താൻ ജനകീയ ജാഗ്രത അനിവാര്യമാണ്.