വിശാലമായ മരുഭൂമിയിൽ സോളാർ പാനലുകൾ സ്ഥാപിച്ച് ഊർജ രംഗത്ത് വൻ കുതിപ്പ് നടത്തുകയാണ് ഈജിപ്ത്. ദക്ഷിണ ഈജിപ്ത് പട്ടണമായ അസ്‌വാനിൽ കിലോ മീറ്ററുകൾ നീണ്ടുകിടക്കുന്ന സോളാർ പാനലുകൾ ബഹിരാകാശത്തുനിന്നു പോലും കൃത്യമായി കാണാം.
ലോകത്തെ ഏറ്റവും വലിയ സോളാർ പാർക്കുകളിലൊന്നായ ബെൻബാൻ പ്ലാന്റിന്റെ ഭാഗമായാണ് ഈ സൗരോർജ പാനലുകൾ. 210 കോടി ഡോളർ പദ്ധതിയുടെ രണ്ടാം ഘട്ടം കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്.
ഈജിപ്തിന്റെ നാഷണൽ ഗ്രിഡിലേക്ക് 1.5 ഗിഗാവാട്ട് വൈദ്യുതി സംഭാവന ചെയ്യുന്ന പദ്ധതി സൗരോർജത്തിന്റെ നിരക്ക് കുറക്കുന്നതിനും സഹായകമായി. ഈജിപ്ത് സർക്കാർ ഇല്ക്ട്രിസിറ്റി സബ്‌സിഡി ഒഴിവാക്കി വരുന്നതിനിടെയാണ് പുനരുപയോഗ ഊർജ മേഖലയിൽ രാജ്യത്തിന്റെ കുതിപ്പ്. സൗരോർജത്തിനു പുറമെ കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപാദന പദ്ധതികൾക്കും ഈജിപ്ത് മുൻഗണന നൽകുന്നുണ്ട്.
2013 ൽ പഴഞ്ചൻ ഊർജ നിലയങ്ങൾക്കു മധ്യത്തിൽ ഈജിപത് ഇരുട്ടിലാണ്ടിരുന്നു. പിന്നീട് സീമെൻസിന്റെ മൂന്ന് വൻ വാതക നിലയങ്ങൾ 14.4 ഗിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചതോടെ വൈദ്യുതി കമ്മി കുറയുകയും മിച്ചമാകുകയും ചെയ്തു. ഇപ്പോൾ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതി 50 ഗിഗാവാട്ടാണ്. പുനരുപയോഗ ഊർജ മേഖലയിൽനിന്നുള്ള ഉൽപാദനം 2022 ആകുമ്പോഴേക്കും 20 ശതമാനമായും 2022 ൽ 42 ശതമാനമായും വർധിപ്പിക്കുകയാണ് ലക്ഷ്യം.