Sorry, you need to enable JavaScript to visit this website.

ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങള്‍; പുതിയ നിര്‍ദേശവുമായി മുഖ്യമന്ത്രി ജഗന്‍

ഹൈദരാബാദ്- അമരാവതി എന്ന ഭാവിനഗരത്തിനു പകരം ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്ഥാന നഗരങ്ങളെന്ന പുതിയ നിര്‍ദേശവുമായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി. ഭരണനിര്‍വഹണ തലസ്ഥാനമായി വിശാഖപട്ടണം, നിയമനിര്‍മ്മാണ തലസ്ഥാനമായി അമരാവതി, ജുഡീഷ്യല്‍ തലസ്ഥാനമായി കുര്‍ണൂല്‍ എന്നിങ്ങനെയാണ് ജഗന്‍ നിയമസഭയില്‍ അവതരിപ്പിച്ച പുതിയ നിര്‍ദേശം. ഇതു സംസ്ഥാനത്തിന്റെ മൂന്ന് മേഖലകളേയും പ്രതിനിധീകരിക്കുന്നതിനാല്‍ ജനങ്ങളെ തൃപ്തരാക്കുമെന്നാണ് വിലയിരുത്തല്‍. വിശാഖപട്ടണം ആന്ധ്രയുടെ വടക്കന്‍ തീരമേഖലയിലെ പ്രധാന തുറമുഖ നഗരമാണ്. തീരദേശ ആന്ധ്രയിലാണ് അമരാവതി. കുര്‍ണൂല്‍ രായലസീമയിലും. 1950കളില്‍ ആന്ധ്രയുടെ തലസ്ഥാനം കുര്‍ണൂല്‍ ആയിരുന്നു.

മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു അമരാവതിയെ ആന്ധ്രയുടെ പുതിയ തലസ്ഥാനമായി വികസിപ്പിക്കുക എന്നത്. ഇതിനായി കോടിക്കണക്കിനു രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും തുടങ്ങിയിരുന്നു. മേയില്‍ ജഗന്‍ മുഖ്യമന്ത്രിയായി വന്നതോടെ ആദ്യം സ്വീകരിച്ച നടപടികളിലൊന്ന് അമരാവതിയിലെ എല്ലാ പദ്ധതികളും നിര്‍ത്തിവെപ്പിക്കുകയായിരുന്നു. പുതിയ തലസ്ഥാന നിര്‍ണയത്തിനായി മുന്‍ ഐഎഎസ് ഓഫീസര്‍ ജി നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ സെപ്തംബറില്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നു. നാഗേശ്വര റാവുവിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ തലസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക.
 

Latest News