കൽപറ്റ-പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ ഭാഗികം. വെള്ളമുണ്ട മംഗലശേരിയിലും തൊണ്ടർനാട് തേറ്റമലയിലും സമീപവും കെഎസ്ആർടിസി ബസുകൾക്കു നേരേ ഉണ്ടായ കല്ലേറ് ഒഴിച്ചാൽ ജില്ലയിൽ ഹർത്താലുമായി ബന്ധപ്പെട്ടു അനിഷ്ടസംഭവങ്ങളില്ല. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, പോരാട്ടം നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 50 ഓളം പേരെ കരുതൽ തടങ്കലിൽ എടുത്താണ് പോലീസ് ഹർത്താലിനെ നേരിട്ടത്. അനധികൃതമായി സംഘം ചേർന്നു പ്രകടനം നടത്തിയതിനു മാനന്തവാടിയിൽ 25 പേരെ അറസ്റ്റു ചെയ്തു. ബസുകൾക്കു കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ടു വെള്ളമുണ്ട, തൊണ്ടർനാട് പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് രജിസ്റ്റർ ചെയ്തു. കരുതൽ തടങ്കലിൽ വെച്ചവരെയും നിയമവിരുദ്ധമായി പ്രകടനം നടത്തിയതിനു അറസ്റ്റു ചെയ്തവരെയും സന്ധ്യയോടെ സ്റ്റേഷനുകളിൽനിന്നു വിട്ടയച്ചു.
ജില്ലാ ആസ്ഥാനമായ കൽപറ്റയിലും ബത്തേരി, മാനന്തവാടി താലൂക്ക് കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ജില്ലാ അതിർത്തിയിലെ പാട്ടവയൽ, നമ്പ്യാർകുന്ന്, ചീരാൽ ടൗണുകളിൽ കടകൾ തുറന്നുപ്രവർത്തിച്ചു.
സ്വകാര്യ ബസുകൾ ജില്ലയിലെവിടെയും ഹർത്താൽ കഴിയുംവരെ സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ഏതാനും ദീർഘദൂര, ഹ്രസ്വദൂര സർവീസുകൾ നടത്തി. ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. നാലുചക്ര, ഇരുചക്ര വാഹനങ്ങൾ തടസമില്ലാതെ ഓടി. സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു. വിദ്യാലയങ്ങൾ പ്രവർത്തിച്ചു. ചിലേടങ്ങളിൽ കുട്ടികൾക്കു സ്‌കൂളുകളിൽ പരീക്ഷയ്ക്കു എത്താനായില്ല.
കൽപറ്റ-അഞ്ച്, മേപ്പാടി-ഒന്ന്, വൈത്തിരി-ഒന്ന്, പടിഞ്ഞാറത്തറ-ആറ്, കമ്പളക്കാട്-ആറ്, പനമരം-മൂന്ന്, പുൽപള്ളി-അഞ്ച്, മാനന്തവാടി-എട്ട്, വെള്ളമുണ്ട-മൂന്ന്, തലപ്പുഴ-ഏഴ്, തൊണ്ടർനാട്-അഞ്ച് എന്നിങ്ങനെയാണ് പോലീസ് കരുതൽ തടങ്കലിൽ എടുത്ത ഹർത്താൽ അനുകൂലികളുടെ എണ്ണം.
കൽപറ്റയിൽനിന്നു തലശേരിക്കുള്ള ബസിനു നേരേയാണ് വെള്ളമുണ്ട മംഗലശേരിക്കു സമീപം കല്ലേറുണ്ടായത്. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തേറ്റമലയിൽ മാനന്തവാടിയിൽനിന്നു കോഴിക്കോടിനുള്ള ബസിനുനേരേയാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസുകൾക്കു ചില്ലറ കേടുപാട് ഉണ്ടെങ്കിലും യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കില്ല. രാവിലെയായിരുന്നു രണ്ടു സംഭവങ്ങളും. കൽപറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി.