Sorry, you need to enable JavaScript to visit this website.

മക്ക ട്രെയിൻ സർവീസുകൾ ബുധനാഴ്ച മുതൽ

ജിദ്ദ - ഹറമൈൻ റെയിൽവെയിൽ മക്കയിലേക്കുള്ള ട്രെയിൻ സർവീസുകൾക്ക് ബുധനാഴ്ച തുടക്കമാകുമെന്ന് ഹറമൈൻ ഹൈസ്പീഡ് റെയിൽവ ഓപ്പറേഷൻസ് ആന്റ് മെയിന്റനൻസ് ഡയറക്ടർ ജനറൽ എൻജിനീയർ റയാൻ അൽഹർബി അറിയിച്ചു. മുഴുവൻ പരീക്ഷണങ്ങളും നടത്തി താൽക്കാലിക പാതയുടെ സുരക്ഷ ഉറപ്പുവരുത്തിയും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി നേടിയും എല്ലാ മാനദണ്ഡങ്ങളും പാലിച്ചുമാണ് മക്ക സർവീസുകൾ പുനരാരംഭിക്കുന്നത്. ഇന്നലെ മുതൽ ഓൺലൈൻ വഴി മക്ക ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് രാവിലെ ഏഴു മുതൽ രാത്രി എട്ടര വരെ ഹറമൈൻ റെയിൽവെയിൽ ട്രെയിൻ സർവീസുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
മൂന്നു മാസത്തിലധികം മുമ്പ് ജിദ്ദ സുലൈമാനിയ റെയിൽവെ സ്റ്റേഷൻ കത്തിനശിച്ചതിനെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ താൽക്കാലിക ബദൽ പാതയിലൂടെയാണ് പുനരാരംഭിക്കുന്നത്. ജിദ്ദക്കും മദീനക്കുമിടയിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചിരുന്നു. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിലെ റെയിൽവെ സ്റ്റേഷൻ പ്രവർത്തിപ്പിച്ചാണ് ജിദ്ദ, റാബിഗ്, മദീന നഗരങ്ങൾക്കിടയിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. 
ഇക്കഴിഞ്ഞ സെപ്റ്റംബർ 29 ന് ആണ് ജിദ്ദ സുലൈമാനിയ റെയിൽവെ സ്റ്റേഷൻ കത്തിയമർത്. സുലൈമാനിയ റെയിൽവെ സ്റ്റേഷനും, പഴയ റെയിൽപാതയുടെ കിഴക്ക് ഹറമൈൻ റോഡിനും ഇടയിലുള്ള ഭാഗത്താണ് ഒന്നര കിലോമീറ്റർ നീളത്തിൽ ബദൽ പാത നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ മാസാദ്യത്തോടെ സർവീസ് പുനരാരംഭിക്കാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. നേരത്തെ കണക്കുകൂട്ടിയതിലും ഒരു മാസത്തിലേറെ വൈകിയാണ് പാതയിൽ പൂർണ തോതിൽ സർവീസ് പുനരംഭിക്കുന്നത്. മക്ക സർവീസുകൾ നാളെ മുതൽ പുനരാരംഭിച്ചാലും സുലൈമാനിയ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടാകില്ല. ജിദ്ദ എയർപോർട്ട് റെയിൽവെ സ്റ്റേഷൻ പ്രയോജനപ്പെടുത്തിയാണ് ജിദ്ദ നിവാസികൾക്കും തീർഥാടകർ അടക്കമുള്ളവർക്കും സേവനം നൽകുക. ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിലെ അഞ്ചാമത്തെ സ്റ്റേഷനാണ് പുതിയ ജിദ്ദ എയർപോർട്ടിന്റെ ഭാഗമായി നിർമിച്ചിരിക്കുന്നത്. ഹറമൈൻ റെയിൽവെയിൽ ആകെ അഞ്ചു സ്റ്റേഷനുകളാണുള്ളത്. മക്ക, റാബിഗ്, മദീന എന്നിവിടങ്ങളിൽ ഓരോ സ്റ്റേഷനും ജിദ്ദയിൽ സുലൈമാനിയയിലും വിമാനത്താവളത്തിലും ഓരോ സ്റ്റേഷനുകളുമാണുള്ളത്. 


 

Latest News