മലപ്പുറം-ഇന്നു നടക്കുന്ന ഹർത്താൽ ബി.ജെ.പിയെ ശക്തിപ്പെടുത്താനേ സഹായിക്കൂവെന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ഹർത്താൽ നടത്തേണ്ട സാഹചര്യത്തിൽ കേരളം ഒറ്റക്കെട്ടായി നടത്തും. കേരളത്തിലെ ജനങ്ങൾ ഹർത്താലിനെ അനുകൂലിക്കുന്നില്ല. കേരളം ഒന്നാകെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ഘട്ടത്തിൽ ഹർത്താലിന്റെ ആവശ്യമില്ല. രാജ്യത്തിന്റെ ഭരണഘടനയുടെ പ്രശ്‌നമാണെന്നതിനാൽ വിഭാഗീയതയോ രാഷ്ട്രീയ മുതലെടുപ്പോ ആരും ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്തു മാധ്യമ പ്രവർത്തകരോടു പറഞ്ഞു. യു.ഡി.എഫും എൽ.ഡി.എഫും യോജിച്ച് പ്രവർത്തിക്കുന്നത് ഇതിന്റെ തെളിവാണ്. മതേരത ചട്ടക്കൂട് തകരുന്നത് രാജ്യത്തിന്റെ നിലനിൽപിന്റെ പ്രശ്‌നമാണെന്ന തിരിച്ചറിവ് കേരളത്തിനുണ്ട്. ഇതില്ലാത്ത ചെറിയ ന്യൂനപക്ഷത്തെ ശക്തിപ്പെടുത്തുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുമുണ്ടാകാൻ പാടില്ല. ഇതുമൂലമാണ് യു.ഡി.എഫും ലീഗും ഹർത്താലിനെ പിന്തുണക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.