Sorry, you need to enable JavaScript to visit this website.

'എന്റെ സര്‍ക്കാരിനെ പുറത്താക്കൂ...' വെല്ലുവിളിച്ച് മമത ബാനര്‍ജിയുടെ കൂറ്റന്‍ മാര്‍ച്ച്

കൊല്‍ക്കത്ത- പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനും ദേശീയ പൗരത്വ പട്ടിക ബംഗാളില്‍ നടപ്പിലാക്കുന്നതിനുമെതിര മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത നഗരഹൃദയത്തില്‍ പടുകൂറ്റന്‍ പ്രതിഷേധ റാലി നടന്നു. ഈ നിയമം നടപ്പിലാക്കില്ലെന്നും ധൈര്യമുണ്ടെങ്കില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചുവിടൂവെന്നും മമത കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. രാജ്യത്തുടനീളം പ്രക്ഷോഭം പടരാനിടയാക്കിയ വിവാദ നിയമത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ദേശീയ പതാകയും പ്ലക്കാര്‍ഡുകളേണ്ടിയും പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു. വേണമെങ്കില്‍ എന്റെ സര്‍ക്കാരിനെ പിരിച്ചുവിടാം. എന്നാല്‍ ഒരിക്കലും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ അനുവദിക്കില്ല- മമത പ്രഖ്യാപിച്ചു. 

അവര്‍ കരുതിയത് മമത ഒറ്റയ്ക്കാണെന്നാണ്. ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പം നിരവധി പേരുണ്ട്. ശരിയായ നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നതെങ്കില്‍ ജനങ്ങള്‍ കൂടെയുണ്ടാകും. 'എക്ല ചലോ രെ' ഓര്‍ത്തോളൂ- മമത പറഞ്ഞു. വിഖ്യാത കവി രവീന്ദ്ര നാഥ ടാഗോറിന്റെ എക്ല ചലോ രെ എന്ന പ്രശസ്ത ദേശഭക്തി ഗാനം ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു മമതയുടെ പ്രസംഗം. ആരും വിളി കേട്ടില്ലെങ്കില്‍ സ്വന്തം വഴിയില്‍ മുന്നോട്ടു പോകൂ എന്നാണ് ഈ ഗാനം ആഹ്വാനം ചെയ്യുന്നത്. ടാഗോറിന്റെ തറവാടു വീട്ടിനടുത്ത കൊല്‍ക്കത്തയിലെ ജൊരാസാന്‍കോയിലാണ് മമത റാലിയെ അഭിസംബോധന ചെയ്തത്. ഇത് ഏതെങ്കിലും മതാടിസ്ഥാനത്തിലുള്ള പോരാട്ടമല്ല, ശരിക്കു വേണ്ടിയുള്ള സമരമാണ്- മമത പറഞ്ഞു.

ടാഗോറിന്റെ ബാല്യകാല വീടായ ജൊരസന്‍കോ തകുര്‍ബാരിയിലേക്കുള്ള റെഡ് റോഡിലെ അംബേദ്കര്‍ പ്രതിമയ്ക്കു സമീപത്തുനിന്നാണ് മമത റാലി ആരംഭിച്ചത്. നിയമത്തിനെതിരെ റാലി നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്നു പ്രതികരിച്ച് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രാവിലെ രംഗത്തെത്തിയിരുന്നു.
 

Latest News