ഖാർത്തൂം- അഴിമതിക്കേസിൽ സുഡാൻ മുൻ പ്രസിഡന്റ് ഉമർ അൽ ബഷീറിന് രണ്ടു വർഷം തടവ്. തെറ്റു തിരുത്തൽ കേന്ദ്രത്തിലാണ് ഉമർ ബഷീറിനെ പാർപ്പിക്കുക. ഇദ്ദേഹത്തിനെതിരായ നിരവധി അഴിമതിക്കേസുകൾ തെളിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. വിദേശ രാജ്യങ്ങളിൽനിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളിൽ തിരിമറി നടത്തിയതിനാണ് കേസ്. കഴിഞ്ഞ ഏപ്രിലിലാണ് സൈന്യം ഉമർ ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കിയത്. മൂന്നു പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച ഉമർ ബഷീറിനെ ഇരുമ്പുകൂട്ടിലാക്കിയാണ് വിചാരണക്കായി കോടതിയിലേക്ക് കൊണ്ടുവന്നത്. അഴിമതി നടത്തിയതായി തെളിഞ്ഞുവെന്നും കോടിക്കണക്കിന് വിദേശ ഡോളറുകൾ കൈവശം വെച്ചുവെന്നും ജഡ്ജി സാദിഖ് അബ്ദുറഹ്മാൻ കണ്ടെത്തി. പത്തു വർഷത്തോളം തടവ് ലഭിക്കാവുന്ന ശിക്ഷയിൽ അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താണ് രണ്ടു വർഷത്തേക്ക് തെറ്റു തിരുത്തൽ കേന്ദ്രത്തിൽ പാർപ്പിക്കാൻ തീരുമാനിച്ചത്. തന്റെ പുറത്താക്കലിലേക്ക് നയിച്ച പ്രക്ഷോഭം നയിച്ച പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ട കേസിലും ഉമർ ബഷീറിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ കേസിലും തടവുശിക്ഷ വിധിച്ചു. ഇതിന് പുറമെ, വീട്ടിൽനിന്ന് 6.9 മില്യൺ യൂറോക്ക് തുല്യമായ പണം കണ്ടെത്തിയ കേസിലും തടവ് വിധിച്ചു. അപ്പീൽ പോകുമെന്ന് ഉമർ ബഷീറിന്റെ അഭിഭാഷകർ അറിയിച്ചു.