Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ബിനാമി ബിസിനസ് തടയാന്‍ കൂടുതല്‍ നടപടികള്‍

റിയാദ് - വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്  ഇ-പെയ്‌മെന്റ് സംവിധാന ലഭ്യതയുമായി ബന്ധിപ്പിച്ചു. ഘട്ടംഘട്ടമായി വ്യാപാര സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ നടപടി.
ഇതു സംബന്ധിച്ച് നേരത്തെ കൈക്കൊണ്ട തീരുമാനം പാലിക്കുന്നതിൽ തട്ടിപ്പുകൾ തടയുകയാണ് ഇ-പെയ്‌മെന്റുമായി ബന്ധിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത്. 


ബിനാമി ബിസിനസ് പ്രവണത പൂർണമായും ഇല്ലാതാക്കുന്നതിനു വേണ്ടി കൂടിയാണ് ലൈസൻസ് പുതുക്കലിനെ ഇ-പെയ്‌മെന്റ് സംവിധാനവുമായി ബന്ധിപ്പിച്ചതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ മീഡിയ സെന്റർ പറഞ്ഞു. വിവിധ വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിച്ചും നിയമങ്ങൾ പരിഷ്‌കരിച്ചും ബോധവൽക്കരണം ശക്തമാക്കിയും ബിനാമി ബിസിനസ് തടയും.


പെട്രോൾ ബങ്കുകളിലും ബങ്കുകളോട് ചേർന്ന സർവീസ് സെന്ററുകളിലും ജൂലൈ 14 മുതൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. വീൽ ബാലൻസിംഗ്, പഞ്ചർ, സ്‌പെയർ പാർട്‌സ്, കാർ മെക്കാനിക് തുടങ്ങി കാർ വർക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളിലും നവംബർ 14 മുതലും ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി. ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുന്നതിന് രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും പടിപടിയായി നിർബന്ധിക്കുന്ന പദ്ധതി നടപ്പാക്കാൻ തുടങ്ങിയതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അഞ്ചു മാസം മുമ്പ് അറിയിച്ചിരുന്നു. 13 മാസത്തിനകം പ്രത്യേക സമയക്രമം നിശ്ചയിച്ച് ആറു ഘട്ടങ്ങളായി രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാനാണ് തീരുമാനം. അടുത്ത വർഷം ഓഗസ്റ്റ് 25 നു മുമ്പായി മുഴുവൻ സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാണ്. 


വ്യത്യസ്ത പെയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇ-പെയ്‌മെന്റ് ഏർപ്പെടുത്തൽ നിർബന്ധമാക്കുന്നത്. വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയവുമായും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുമായും ഏകോപനം നടത്തി പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പറഞ്ഞു. 
വ്യാപാര സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം നിരീക്ഷിച്ച് ഉറപ്പു വരുത്തും. ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താത്തതിനെയും ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് അനുവദിക്കാത്തതിനെയും കുറിച്ച പരാതികൾ മന്ത്രാലയം സ്വീകരിക്കുകയും പരാതികളിൽ അന്വേഷണം നടത്തി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ബഖാലകളും മിനിമാർക്കറ്റുകളും അടക്കമുള്ള സ്ഥാപനങ്ങൾ ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ഉറപ്പു വരുത്തുകയും ഇത്തരം സ്ഥാപനങ്ങൾക്കുള്ള പുതിയ ലൈസൻസ് അപേക്ഷാ വ്യവസ്ഥകളിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്യും. 


ബിനാമി ബിസിനസ് വിരുദ്ധ മേഖലയിൽ വിവിധ വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിക്കുന്നതിനും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന് രൂപം നൽകുന്നതിനും നേരത്തെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു. ബിനാമി ബിസിനസുകളിലൂടെ സമ്പാദിക്കുന്ന പണം നിയമ വിരുദ്ധ മാർഗങ്ങളിൽ രാജ്യത്തു നിന്ന് പുറത്തേക്കൊഴുകുന്നത് തടയുന്ന നിലയിൽ ധന ഇടപാടുകൾ ക്രമീകരിക്കൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യമാണ്. 


ദേശീയ പരിവർത്തന പദ്ധതി 2020 ന്റെ ഭാഗമായാണ് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നത്. നിയമങ്ങൾ പരിഷ്‌കരിച്ചും നിരീക്ഷണം ശക്തമാക്കിയും ബോധവൽക്കരണം ഊർജിതമാക്കിയും പത്തു സർക്കാർ വകുപ്പുകളുടെ ശ്രമങ്ങൾ ഏകീകരിച്ചും ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുതിന് പദ്ധതി ലക്ഷ്യമിടുന്നു. വാണിജ്യ-നിക്ഷേപ, ആഭ്യന്തര, തൊഴിൽ-സാമൂഹിക വികസന, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയങ്ങളും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയും സക്കാത്ത്, നികുതി അതോറിറ്റിയും സാമൂഹിക വികസന ബാങ്കും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും സൗദി അറേബ്യൻ മോണട്ടറി അതോറിറ്റിയും കോ-ഓപറേറ്റീവ് സൊസൈറ്റി കൗൺസിലും ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതിൽ സഹകരിക്കുന്നു. സെപ്റ്റംബർ അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 4,07,000 പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുണ്ട്. 2013 ൽ 1,07,000 പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്.
 

Latest News